നീ എന്താണ് ഈ കാണിച്ചുകൂട്ടുന്നത് എന്ന രീതിയിലാണ് ഒരു ഘട്ടത്തിൽ ട്രംപ് നെതന്യാഹുവോട് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാഷിംഗ്ടൺ: ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർത്തിപ്പൊരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രൂക്ഷമായ പദ പ്രയോഗങ്ങളോടെയായിരുന്നു ട്രംപ് നെതന്യാഹുവിനെ ശകാരിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലെബനനിലെ സൈനിക നീക്കങ്ങൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് രൂക്ഷമായി ട്രംപ് പ്രതികരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെയ്റൂട്ട് ബോംബെറിഞ്ഞ് തകർക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചാണ് ട്രംപ് തന്റെ അതൃപ്തി ഇസ്രായേൽ നേതാവിനെ അറിയിച്ചതെന്ന് ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് അറിവുള്ള രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. നീ എന്താണ് ഈ കാണിച്ചുകൂട്ടുന്നത് എന്ന രീതിയിലാണ് ഒരു ഘട്ടത്തിൽ ട്രംപ് നെതന്യാഹുവോട് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മുൻപ് താൻ എത്രത്തോളം പിന്തുണച്ചിരുന്നു എന്ന് ട്രംപ് ഈ സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു. താൻ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നുവെന്നും താനാണ് ഇസ്രായേൽ പ്രധാനമന്ത്രിയെ രക്ഷിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിലെ ആക്രമണങ്ങൾ കാരണം ഇപ്പോൾ എല്ലാവരും നെതന്യാഹുവിനെയും ഇസ്രായേലിനെയും വെറുക്കുകയാണെന്നും ട്രംപ് ആരോപിച്ചതായി റിപ്പോർട്ടിലുണ്ട്. ഹിസ്ബുള്ളയിൽ നിന്നുള്ള സുരക്ഷാ ഭീഷണികളെ ട്രംപ് അംഗീകരിക്കുന്നുണ്ടെങ്കിലും, അതിനെതിരെ ഇസ്രായേൽ ഇപ്പോൾ നടത്തുന്ന സൈനിക പ്രതികരണങ്ങൾ പരിധി വിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കൻ ലെബനനിൽ ഇസ്രായേൽ തങ്ങളുടെ കരയുദ്ധം വ്യാപിപ്പിക്കുന്നതിലും, ചില ഹിസ്ബുള്ള കമാൻഡർമാരെ മാത്രം ലക്ഷ്യമിട്ട് വലിയ കെട്ടിടങ്ങൾ ഒന്നടങ്കം തകർക്കുന്നതിലും ട്രംപ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ട്രംപിന്റെ ഈ രൂക്ഷമായ വിമർശനങ്ങൾ കേട്ട നെതന്യാഹു എല്ലാ കാര്യങ്ങളും ഉടൻ തന്നെ പരിഹരിക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകിയതായാണ് വിവരം.
ലെബനനിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാഷിംഗ്ടണുമായുള്ള നയതന്ത്ര ചർച്ചകൾ നിർത്തിവെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഈ പ്രതികരണമുണ്ടായത്. തുടർന്ന്, ബെയ്റൂട്ട് ആക്രമിക്കാൻ തയ്യാറെടുത്തിരുന്ന തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ നെതന്യാഹു സമ്മതിച്ചതായി ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് ശേഷവും, തെക്കൻ ലെബനനിൽ സൈനിക നടപടികൾ തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. നിലവിൽ ഇസ്രായേൽ സൈന്യം സഹറാനി നദി ലക്ഷ്യമാക്കി മുന്നേറുകയാണ്, ഇത് കഴിഞ്ഞ 25 വർഷത്തിനിടയിൽ ലെബനൻ അതിർത്തിക്കുള്ളിലേക്ക് ഇസ്രായേൽ നടത്തുന്ന ഏറ്റവും ശക്തമായ കടന്നുകയറ്റമാണ്. സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ ഭാഗികമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ലെബനൻ അറിയിച്ചിട്ടുണ്ട്. വാഷിംഗ്ടണിലെ ലെബനൻ എംബസി വ്യക്തമാക്കുന്നത് അനുസരിച്ച്, ഈ കരാർ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നില്ലെങ്കിലും, ബെയ്റൂട്ടിലോ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള പ്രാന്തപ്രദേശങ്ങളിലോ ആക്രമണം നടത്തില്ലെന്ന് ഇസ്രായേലും, പകരം ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ നിർത്താമെന്ന് ഹിസ്ബുള്ളയും സമ്മതിച്ചിട്ടുണ്ട്.


