ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസ് സ്പേസ് ഫോഴ്‌സിന്‍റെ നിരീക്ഷണത്തിലാണെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ഇറാൻ ഒരു സമാധാന കരാർ മുന്നോട്ട് വെച്ചിട്ടുണ്ട്, എന്നാൽ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയാൽ മാത്രമേ കരാറിന് സാധ്യതയുള്ളൂവെന്ന് യുഎസ് വ്യക്തമാക്കി.
വാഷിംഗ്ടൺ: മണ്ണിനടിയിലെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസ് സ്പേസ് ഫോഴ്‌സിന്‍റെ നിരീക്ഷണത്തിലാണെന്നും ആരെങ്കിലും അതിന് അടുത്തേക്ക് പോകാൻ ശ്രമിച്ചാൽ അവരെ തകർക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ. മാധ്യമപ്രവർത്തക ഷെറിൽ അറ്റ്കിസണുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാന്‍റെ 70 ശതമാനം തന്ത്രപ്രധാന കേന്ദ്രങ്ങളും ഇതിനകം തകർത്തു കഴിഞ്ഞതായും ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളിൽ ഇല്ലാതാക്കുമെന്നും പറഞ്ഞു. ഭൂഗർഭ ശേഖരങ്ങൾ നിരീക്ഷിക്കാൻ ബഹിരാകാശ സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ഇറാൻ പുതിയ സമാധാന കരാറിന്‍റെ കരട് സമർപ്പിച്ചു. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എല്ലാ മുന്നണികളിലും ഉടനടി യുദ്ധം അവസാനിപ്പിക്കുക. ഇറാന് നേരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകുക. അമേരിക്കൻ ഉപരോധങ്ങളും നാവിക ഉപരോധവും നീക്കം ചെയ്യുക. മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുകയും എണ്ണ വിൽപനയ്ക്കുള്ള തടസ്സങ്ങൾ മാറ്റുകയും ചെയ്യുക എന്നിവയാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങൾ. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് വ്യക്തമായ ഉറപ്പ് നൽകണമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട്. എങ്കിൽ മാത്രമേ ഏതൊരു സമാധാന കരാറിനും സാധ്യതയുള്ളൂവെന്ന് വാഷിംഗ്ടൺ വ്യക്തമാക്കി.


