വ്ളാദിമിർ പുടിൻ വളരെ നന്നായി സംസാരിക്കുന്ന ആളാണ്, പക്ഷേ തൊട്ടു പിന്നാലെ അയാൾ എല്ലാവരേയും ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈനുള്ളആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചത് വൻ തിരിച്ചടിയായിരുന്നു. എന്നാൽ യുക്രൈന് ആയുധ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നേരത്തെ യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകൾ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക നിർത്തലാക്കിയതോടെ റഷ്യൻ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിന്നു യുക്രൈൻ സൈന്യം. ഇതിനിടെയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. വ്ളാദിമിർ പുടിൻ വളരെ നന്നായി സംസാരിക്കുന്ന ആളാണ്, പക്ഷേ തൊട്ടു പിന്നാലെ അയാൾ എല്ലാവരേയും ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടർന്നാണ് ട്രംപ് യുക്രൈന് ആയുധം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമവായത്തിന് തയ്യാറാവാത്ത പുടിനെതിരെ രൂക്ഷ പ്രതികരണമാണ് ട്രംപ് നടത്തിയത്. റഷ്യയ്ക്കെതിരേ പുതിയ ഉപരോധമേർപ്പെടുത്തുമെന്ന സൂചനയും ട്രംപ് നൽകി. ന്യൂജഴ്സിയിൽ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനൽ കണ്ട് മടങ്ങുമ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യൻ ആക്രമണം സംബന്ധിച്ച് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തനായി യുഎസിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം യുക്രൈനിലേക്ക് തിരിക്കും. ഇതേസമയം, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി ട്രംപ് വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.