ചെർണോബിൽ ആണവ നിലയത്തിൽ ഡ്രോണ്‍ ഇടിച്ചു; എത്ര ഭീകരമായ ദുരന്തത്തിനിടയാക്കുന്ന പ്രവൃത്തിയെന്ന് സെലൻസ്കി
1986-ലെ ആണവ ദുരന്തം നടന്ന നാലാം റിയാക്ടറിന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന കവചത്തിലേക്കാണ് ഡ്രോണ്‍ പതിച്ചത്. വികരണം പുറത്തു വരാത്തതിനാൽ അപകടമൊഴിവായി.

കീവ്: ചെർണോബിൽ ആണവ നിലയത്തിൽ നിന്നുള്ള വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിൽ ഡ്രോണ്‍ ഇടിച്ചു. 1986-ലെ ആണവ ദുരന്തം നടന്ന നാലാം റിയാക്ടറിന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്‍റിന് (എൻഎസ്‌സി) നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നിൽ റഷ്യയാണെന്നാണ് യുക്രൈന്‍റെ ആരോപണം.
ഉയർന്ന സ്‌ഫോടക ശേഷിയുള്ള ഡ്രോണ്‍ ആണ് ഇടിച്ചതെന്നും ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് എത്ര ഭീകരമായ ദുരന്തത്തിന് കാരണമാകുന്ന പ്രവൃത്തിയാണെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി. ഈ ഡ്രോണ്‍ ആക്രമണം തീവ്രവാദമാണെന്ന് സെലൻസ്കി അപലപിച്ചു. യുക്രൈനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയെ കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തുന്നു.
ഡ്രോണ്‍ ഇടിച്ചതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണയ്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തമൊഴിവായി. അഗ്നിശമന സേനാംഗങ്ങൾ ദ്രുതഗതിയിൽ സ്ഥലത്തെത്തി തീ അണച്ചു. ആണവ വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. എന്നാൽ വികിരണം പുറത്തേയ്ക്ക് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു.
1986 ഏപ്രിൽ 26 നാണ് ചെർണോബിലിലെ റിയാക്ടർ 4 പൊട്ടിത്തെറിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിൽ ഒന്നാണിത്. വികിരണം പുറത്തുവരുന്നത് തടയാനാണ് കോണ്‍ക്രീറ്റും സ്റ്റീലും കൊണ്ടുള്ള കൂറ്റൻ കവചം നിർമിച്ചത്. ഇതിലേക്കാണ് റഷ്യയുടെ ഡ്രോണ്‍ ഇടിച്ചുകയറിയത്.
'ഗൾഫ് ഓഫ് അമേരിക്ക'യെന്ന പേര് മാറ്റം അംഗീകരിച്ചില്ല; അസോസിയേറ്റഡ് പ്രസ്സിന് വിലക്കുമായി വൈറ്റ് ഹൗസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
