ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു

അങ്കാറ: ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിൻ നെഹത്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ് എർദോഗൻ. ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇറാന്‍റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ആശുപത്രികളിൽ നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകുകയും ചെയ്തിരുന്നു

അതേസമയം ലക്ഷ്യമിട്ടത് ആശുപത്രിയല്ല, ഇസ്രയേൽ പ്രതിരോധ സേന ഉപയോഗിച്ചിരുന്ന സമീപത്തെ ടെക്നോളജി പാർക്കാണെന്ന് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) അവകാശപ്പെട്ടു. ഗാവ്-യാം നെഗേവ് ടെക്നോളജി പാർക്ക്, ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിൽ നിന്ന് ഒരു മൈലിൽ താഴെ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെയും നാശനഷ്ടമുണ്ടായി.