ഹാഗിയ സോഫിയ ഇനി മോസ്ക് ; തുര്‍ക്കിയെ വിമര്‍ശിച്ച് യൂറോപ്യൻ യൂണിയന്
കോവിഡ്-19 മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയ്ക്കുശേഷം ചേർന്ന യോഗത്തിൽ ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റിയതിലും മെഡിറ്ററേനിയനിലെ പ്രകൃതിവാതക പര്യവേക്ഷണത്തിലും ഇയു മന്ത്രിമാർ തുർക്കിയെ വിമർശിച്ചു.
ബ്രസൽസ്: ഇസ്താംബൂളിലെ മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ വീണ്ടും മോസ്കാക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന്റെ നടപടിയെ യൂറോപ്യൻ യൂണിയന് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. 27 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് തുര്‍ക്കിക്ക് വിമർശനം.
കോവിഡ്-19 മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയ്ക്കുശേഷം ചേർന്ന യോഗത്തിൽ ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റിയതിലും മെഡിറ്ററേനിയനിലെ പ്രകൃതിവാതക പര്യവേക്ഷണത്തിലും ഇയു മന്ത്രിമാർ തുർക്കിയെ വിമർശിച്ചു. നടപടി മതസമൂഹങ്ങൾ തമ്മിൽ വിവേചനമുണ്ടാക്കുന്നതും തുർക്കിയുമായി നടന്നുവരുന്ന ചർച്ചകൾക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതുമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി ജോസഫ് ബോറൽ പറഞ്ഞു.
ഹാഗിയ സോഫിയയെ മോസ്ക് ആക്കിമാറ്റിയത് പുനഃപരിശോധിക്കണമെന്നാണ് ഇയു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രധാനമന്ത്രി എർദോഗനിൽനിന്ന് ഇയു വെല്ലുവിളിയും അപമാനവുമാണ് നേരിടുന്നതെന്ന് ഗ്രീക്ക് സർക്കാർ വക്താവ് സ്റ്റീലസ് പെറ്റ്സാസ് പറഞ്ഞു. എന്നാൽ, ഇയു നിലപാടിനെ തുർക്കി തള്ളി.
ഹാഗിയ സോഫിയയ്ക്കു മോസ്കിന്റെ പാരന്പര്യമുണ്ടെന്നും മോസ്ക് ആയി ഉപയോഗിക്കുമെന്നും തുർക്കി വിദേശകാര്യമന്ത്രി മേവലൂത്ത് ചൗഷോലു ദേശീയ മാധ്യമത്തിൽ പറഞ്ഞു. തുർക്കിയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റത്തെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന്റെ നടപടിയിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു. സൈപ്രസിന് അവകാശപ്പെട്ട മെഡിറ്ററേനിയൻ കടലിൽ തുർക്കി പ്രകൃതിവാതക പര്യവേ ക്ഷണം നടത്തുന്നതും ഇയു വിമർശിച്ചു.