പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. സംഘർഷം ഇതിനകം തന്നെ ജനങ്ങൾക്ക് വലിയ ദുരിതം വരുത്തുകയും ആഗോള ഊർജ്ജ വിതരണത്തെയും വ്യാപാര ശൃംഖലകളെയും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്- ഇന്ത്യ പറഞ്ഞു.

ദില്ലി: അമേരിക്കിയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ യുദ്ധം വളരെയധികം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്നും ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള വാണിജ്യ പ്രവാഹം പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്ന് വിദേശ കാര്യമന്ത്രി പറഞ്ഞു. വെടിനിർത്തൽ കരാറിൽ എത്തിയതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. സംഘർഷം ഇതിനകം തന്നെ ജനങ്ങൾക്ക് വലിയ ദുരിതം വരുത്തുകയും ആഗോള ഊർജ്ജ വിതരണത്തെയും വ്യാപാര ശൃംഖലകളെയും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണണം. തടസ്സമില്ലാത്ത കപ്പൽ നീക്കം സാധ്യമാകണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാൻ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.