ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ കഥാപാത്രമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ വക്താവായി അവതരിപ്പിച്ച ഈ പ്രൊഫൈൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നതിന്റെ വലിയൊരു ഉദാഹരണമായി മാറി.

വാഷിംഗ്ടൺ: കഴിഞ്ഞ നാല് മാസമായി സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്ന ജെസീക്ക ഫോസ്റ്റർ എന്ന സുന്ദരിയായ അമേരിക്കൻ പട്ടാളക്കാരി യഥാർത്ഥത്തിൽ വ്യാജ വ്യക്തിയാണെന്ന് അന്വേഷണ റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഈ വ്യാജ കഥാപാത്രം ദശലക്ഷക്കണക്കിന് ആളുകളെ പറ്റിച്ച വിവരം പുറത്തുവന്നത്. യുഎസ് സൈനിക യൂണിഫോമിൽ ഹോർമുസ് കടലിടുക്കിലെ യുദ്ധക്കപ്പലിൽ ഹീൽസ് ധരിച്ച് നിൽക്കുന്നതും, ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, മെലാനിയ ട്രംപ്, സെലൻസ്‌കി എന്നിവർക്കൊപ്പം പോസ് ചെയ്യുന്നതുമായ ചിത്രങ്ങളാണ് ജെസീക്കയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ ശക്തമായ വക്താവായാണ് ഈ വ്യാജ പ്രൊഫൈൽ സ്വയം അവതരിപ്പിച്ചിരുന്നത്. ഇത് പതിനായിരക്കണക്കിന് അനുയായികളെ അക്കൗണ്ടിലേക്ക് ആകർഷിച്ചു.

മിക്ക ചിത്രങ്ങൾക്കും 30000ലധികം ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. കമന്റ് ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രൊഫൈലിൽ പുരുഷന്മാരുടെ ചിത്രമുള്ള അക്കൗണ്ടുകളായിരുന്നു. ജെസീക്ക ഫോസ്റ്റർ എന്ന പേരിൽ ആരെങ്കിലും സൈന്യത്തിലുണ്ടോ എന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ ചോദ്യത്തിന് അങ്ങനെയൊരാളില്ലെന്നായിരുന്നു യുഎസ് ആർമിയുടെ മറുപടി. ചിത്രങ്ങളിലെ അസ്വാഭാവികതയും എഐ നിർമ്മിത ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് അക്കൗണ്ട് നിരീക്ഷണത്തിലായത്. ഈ അക്കൗണ്ടിന് ഒരു ഒൺലി ഫാൻസ് പേജുമായി ബന്ധമുണ്ടായിരുന്നുവെന്നും വെരിഫിക്കേഷൻ ഇല്ലാത്തതിനാൽ ആ പ്ലാറ്റ്‌ഫോം അക്കൗണ്ട് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ സൈനിക വിഭാഗത്തിൽ വനിതാ പൈലറ്റുമാരും സൈനികരും ആവേശത്തോടെ പങ്കെടുക്കുന്ന നൂറുകണക്കിന് എഐ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇറാനിൽ സ്ത്രീകൾക്ക് യുദ്ധമുഖത്ത് നേരിട്ട് പങ്കെടുക്കാൻ അനുമതിയില്ല. യുഎസ് ആർമിയിലെയും പലീസ് സേനയിലെയും ട്രംപ് അനുകൂലികളായ വനിതകൾ എന്ന പേരിൽ നിരവധി എഐ പ്രൊഫൈലുകൾ നിലവിൽ ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ്. മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ആദം കിൻസിംഗർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ഇതൊരു ഭ്രാന്തമായ അവസ്ഥയാണ്, എഐ ചിത്രങ്ങൾ കണ്ട് ഇത്രയധികം ആളുകൾ വഞ്ചിതരാകുന്നത് വിശ്വസിക്കാനാവുന്നില്ല," അദ്ദേഹം എക്സിൽ കുറിച്ചു.