ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സഹായധന ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നാണ് എഫ്എടിഎഫിന്‍റെ നിരീക്ഷണം.

ദില്ലി: പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായധനം നിരീക്ഷിക്കുന്ന ആഗോള സംഘടനയുടെ(എഫ്എടിഎഫ്)ഉപസമിതിയുടെ ശുപാര്‍ശ. ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സഹായധന ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നാണ് എഫ്എടിഎഫിന്‍റെ നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്ന് ഉപസമിതി നിര്‍ദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് സഹായധനം നല്‍കുന്ന രാഷ്ട്രങ്ങളെയാണ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പാരീസില്‍ നടക്കുന്ന എഫ്ഐടിഎഫിന്‍റെ അന്താരാഷ്ട്ര സഹകരണ പുനഃപരിശോധനാ സമിതി യോഗത്തില്‍ ചൊവ്വാഴ്ചയാണ് ഉപസമതി പാകിസ്താനെ പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്. 

2008ല്‍ ആണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ ഭീകരവാദ സഹായധനകേസുകളില്‍ ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്. ലക്ഷറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളെ പാകിസ്താന്‍ സഹായിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു.