മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ശ്രീനിവാസന്‍ മുരളീധര്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലണ്ടന്‍: ഗാസയിലെ ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വ്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷന്‍. കുട്ടികളെ കൊന്നൊടുക്കുന്നതിലൂടെ ഫലസ്തീന്റെ ഭാവി തന്നെ തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ പുതിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷവും ഗാസയില്‍ കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ 2021-ല്‍ യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ രൂപീകരിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ശ്രീനിവാസന്‍ മുരളീധര്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷവും അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഇസ്രായേല്‍ പലസ്തീന്‍ കുട്ടികളെ കൊന്നൊടുക്കുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യമിടുന്നതിലൂടെ പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനെയും അവരുടെ സ്വയംനിര്‍ണ്ണയ അവകാശത്തെയുമാണ് ഇസ്രായേല്‍ ആക്രമിക്കുന്നതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശ്രീനിവാസന്‍ മുരളീധര്‍ വ്യക്തമാക്കി.

സ്‌നൈപ്പറുകളും ക്വാഡ്‌കോപ്റ്റര്‍ ഡ്രോണുകളും പോലുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് കുട്ടികളുടെ ആന്തരികാവയവങ്ങളിലേക്ക് നേരിട്ട് വെടിയുതിര്‍ക്കുന്നതായി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു: അഭയാര്‍ത്ഥി ക്യാമ്പുകള്‍, സ്‌കൂളുകള്‍, ജനവാസ മേഖലകള്‍ എന്നിവയ്ക്ക് നേരെ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നു. ഗാസയിലെ കുട്ടികളില്‍ കടുത്ത പോഷകാഹാരക്കുറവ് ഉണ്ടാക്കാന്‍ 'പട്ടിണി' ഒരു യുദ്ധായുധമായിഉപയോഗിക്കുന്നു. ഇസ്രായേല്‍ ജയിലുകളില്‍ ഫലസ്തീനിലെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ ഗസ്സയില്‍ 73,035-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 21,280-ലധികം പേര്‍ കുട്ടികളാണ്.

കമീഷന്റെ കണ്ടെത്തലുകള്‍ ഇസ്രായേല്‍ നിഷേധിച്ചു. സത്യം കണ്ടെത്തുന്നതിന് പകരം ഇസ്രായേലിനെ മാത്രം വേട്ടയാടാന്‍ രൂപീകരിച്ചതാണ് കമ്മീഷനെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തി. ഹമാസ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഇസ്രായേലി കുട്ടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഹമാസ് പലസ്തീനിലെ കുട്ടികളെ മനുഷ്യപരിചയായി ഉപയോഗിക്കുകയാണെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു.