പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലെയുണ്ടെന്നും അതുകൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നും കാണിച്ചാണ് ഇറ്റലിയിലെ അപ്പീല്‍ കോടതി രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 

ലണ്ടൻ: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ കാണാൻ പുരുഷനെ പോലെയുണ്ടെന്ന കാരണം പറഞ്ഞ് പ്രതികളെ ഇറ്റാലിയന്‍ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലെയുണ്ടെന്നും അതുകൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നും കാണിച്ചാണ് ഇറ്റലിയിലെ അപ്പീല്‍ കോടതി രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. മൂന്ന് വനിതാ ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

2015 ലാണ് 22 -കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയായിരുന്നു പീഡനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും 2016 -ൽ പ്രതികളെ പിടികൂടുകയും ചെയ്തു. എന്നാല്‍ 2017 -ൽ അന്‍കോന അപ്പീല്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

പെൺകുട്ടി ‘നല്ല മസിലുളള’ ആളാണെന്നും അതുകൊണ് പീഡിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിഭാ​ഗത്തിന്റെ വാദം വനിതാ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് തങ്ങള്‍ക്ക് അത് ബോധ്യമായെന്നും കൂടാതെ കൂട്ടത്തില്‍ ഒരാള്‍ക്ക് പെണ്‍കുട്ടിയെ ഇഷ്ടമല്ലെന്നും വെറുപ്പാണെന്നും കോടതി വിധിയില്‍ പറയുന്നു. 

കോടതി വിധി അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമാണ്. പെണ്‍കുട്ടിയുടെ ചിത്രം കണ്ട് അവളുടെ രൂപം മോശമാണെന്ന് കോടതി നിരീക്ഷിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് പേര്‍ അഡ്രിയാട്ടിക് കോസ്റ്റില്‍ പ്രതിഷേധം നടത്തി. തുടർന്ന് പ്രതിഷേധം ശക്തമായതോടെ ഉന്നത കോടതി വിധി റദ്ദാക്കി.