കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. സംഭവത്തിൽ ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. പുതിയ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കുമെന്ന് കെപിസി അറിയിച്ചു.

കുവൈത്ത്: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അൽ അഹ്മദി റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിന് നേർക്ക് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തീ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികൾ ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കുമെന്നും കെപിസി അറിയിച്ചു.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ഖത്തറി സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം ഉത്പാദനം നിർത്തലാക്കുന്നതിനു മുമ്പ് ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം നൽകിയിരുന്ന എൽഎൻജി പ്ലാന്റ് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. നാല് മിസൈലുകളെ തടഞ്ഞെങ്കിലും ഒന്ന് നിർവീര്യമാക്കാൻ സാധിച്ചില്ലെന്ന് അധികൃതർ ബുധനാഴ്ച വൈകി അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം, അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് അവ അടച്ചുപൂട്ടി.

വ്യാഴാഴ്ച പുലർച്ചെ റാസ് ലഫാനിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. തീ നിയന്ത്രണവിധേയമായെന്ന് ഖത്തർ അധികൃതർ പറഞ്ഞു. ഇറാനിലെ ഭീമൻ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഇസ്രായേൽ ആക്രമിച്ചതിനെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെയും പ്രകൃതി വാതകത്തിന്റെയും വില ഇന്നലെ രാവിലെ കുതിച്ചുയർന്നു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. റാസ് ലഫാനെതിരെയുള്ള പ്രതികാര ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വുഡ് മക്കെൻസി ലിമിറ്റഡിന്റെ കൺസൾട്ടൻസിയിലെ യൂറോപ്പ് ഗ്യാസ് ആൻഡ് എൽഎൻജി ഡയറക്ടർ ടോം മാർസെക്-മാൻസർ പറഞ്ഞു.