ജെറ്റ്ബ്ലൂ എയർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം
ഓർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം സമീപത്തെ പുൽമൈതാനത്തിലേക്ക് തെന്നിമാറുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജെറ്റ്ബ്ലൂ എയർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ മുൻഭാഗം തറയിലേക്ക് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല.
മറ്റൊരു സംഭവത്തിൽ സ്പെയിനിലെ പാൽമ ദേ മാല്ലോക വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ അഗ്നിബാധ. പിന്നാലെ യാത്രക്കാരെ വലതു ചിറകിലൂടെ അടക്കം പുറത്തിറക്കി. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. 18 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. ഇടത് ചിറകിൽ തീ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു.