ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പിൽ തൊഴിലാളികൾക്ക് ശമ്പളത്തോടെ നാല് ദിവസത്തെ അവധിയുമായി സ്പെയിൻ. നീക്കം ഒക്ടോബറിലെ വൻ നാശത്തിന് പിന്നാലെ
മാഡ്രിഡ്: കാലാവസ്ഥ അപ്രതീക്ഷിത വെല്ലുവിളികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശമ്പളത്തോട് കൂടിയ കാലാവസ്ഥാ അവധിയുമായി സ്പെയിൻ. നാല് ദിവസം വരെയാണ് ശമ്പളത്തോട് കൂടിയ കാലാവസ്ഥാ അവധി അനുവദിച്ചിരിക്കുന്നത്. ഒരു മാസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ 224ലേറെ പേർ മരിച്ച സാഹചര്യത്തിലാണ് സ്പെയിനിന്റെ തീരുമാനം. ഒക്ടോബർ 29നുണ്ടായ പേമാരിയിലും തുടർന്നുണ്ടായ പ്രളയത്തിലും നിരവധി പേർ ജോലി സ്ഥലത്തേക്ക് പോകാനുള്ള ശ്രമങ്ങൾക്കിടയിൽ പ്രളയക്കെടുതിയിൽ ബാധിക്കപ്പെട്ടത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ദേശീയ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള റെഡ് അലേർട്ട് ലഭിച്ച ശേഷവും ജീവനക്കാർ ജോലി സ്ഥലങ്ങളിലേക്ക് എത്താൻ നിർബന്ധിതരായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിൽ ജനങ്ങൾക്ക് തക്ക സമയത്ത് മുന്നറിയിപ്പ് നൽകാനുള്ള പിഴവിനെ തുടർന്നായിരുന്നു ഇത്തരമൊരു സാഹചര്യമുണ്ടായത്. ഒരു ജീവനക്കാരനും പ്രതികൂല കാലാവസ്ഥയിൽ അപകടകരമായ രീതിയിൽ തൊഴിൽ ഇടത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് നീക്കമെന്നാണ് സ്പെയിൻ തൊഴിൽ മന്ത്രാലയം യോലാൻഡ ഡയസ് വിശദമാക്കിയത്. നിലവിൽ അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമായ അവധി ആനുകൂല്യം കാലാവസ്ഥ സാഹചര്യങ്ങൾക്കും ലഭ്യമാക്കുകയാണ് സ്പെയിൻ ചെയ്തിരിക്കുന്നത്.
കാനഡയിൽ ഏർപ്പെടുത്തിയിരിക്കുന്നതിന് സമാനമായാണ് ഈ നിയമം. സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന അറിയിപ്പുകൾക്ക് തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാം. മുന്നറിയിപ്പ് സംവിധാനങ്ങൾ പാളിയതിന് പിന്നാലെയാണ് ഒക്ടോബറിൽ സ്പെയിനിൽ ഇത്രയധികം ആളുകൾ മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടത്. എട്ട് മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് ഒരു വർഷം പെയ്യേണ്ട മഴയാണ് വലൻസിയയിൽ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയത്. മിന്നൽ പ്രളയത്തിൽ റോഡുകളിലും മറ്റും കാറിൽ കുടുങ്ങിയവരാണ് പ്രളയത്തിൽ മരിച്ചവരിലേറെയുമെന്നാണ് ഒക്ടോബർ പ്രളയത്തിലെ ആൾനാശത്തേക്കുറിച്ച് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
