ചൈനയില്‍ ഭൂചലനം: നാല് മരണം; വന്‍ കേടുപാടുകള്‍
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. രാത്രിയിൽ ഉറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി.
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചനത്തിൽ നാല് പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ക്വിയാവോജിയ കൗണ്ടിയിലായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. രാത്രിയിൽ ഉറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി. പലരും രാത്രി വീടുന് വെളിയിൽ കഴിച്ചുകൂട്ടി.
600 ദുരന്ത നിവാരണ സേന അംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഫയര്‍ ആന്റ് റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുനാൻ പ്രദേശിക ഭരണകൂടം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ചൈനയിലെ മറ്റൊരു മലയോര പ്രവിശ്യയായ സീച്വനില്‍ സംഭവിച്ച 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 13 പേര് മരിച്ചിരുന്നു. 200 പേര്‍ക്കാണ് പരിക്ക് പറ്റിയത്. അന്ന് കെട്ടിടങ്ങള്‍ക്കും മറ്റും കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ സ്ഥലത്ത് 2008 ല്‍ സംഭവിച്ച ഭൂചലനത്തില്‍ 87,000 ആളുകള്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.