മനുഷ്യക്കടത്തെന്ന് സംശയം: 303 ഇന്ത്യാക്കാരുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു
ഇന്ധനം നിറയ്ക്കാനാണ് ഫ്രാൻസിൽ വിമാനം ഇറങ്ങിയത്. ഈ സമയത്താണ് വിമാനം തടഞ്ഞുവച്ചത്
ദില്ലി: യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് 303 ഇന്ത്യാക്കാരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്ത് സംശയിച്ചാണ് ഫ്രാൻസിലെ അധികൃതര്‍ വിമാനം തടഞ്ഞത്. ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഫ്രാൻസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവർ ആകാം വിമാനത്തിലുള്ളതെന്ന സംശയത്തിലാണ് ഫ്രാൻസ് അധികൃതര്‍. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതാണ് ചാർട്ടേഡ് വിമാനം. സംഭവത്തിൽ ഫ്രാൻസിൽ ഔദ്യോഗിക ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
വിമാനത്തിൽ ഇന്ത്യാക്കാരുണ്ടെന്ന് വ്യക്തമായതോടെ ഫ്രാൻസിലെ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസിയിൽ നിന്നുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്. സ്മോൾ വാട്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിമാനം ലാന്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് അധികൃതര്‍ വിമാനം പരിശോധിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്