ചികിത്സ ആവശ്യങ്ങൾക്കായി അതിർത്തി കടക്കാൻ കാത്തിരിക്കുന്നത് നൂറ് കണക്കിന് പലസ്തീനികൾ. ഇന്ന് മുതൽ ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം.

ജെറുസലേം: ഗാസയിലെ റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ. അതിർത്തിയിലൂടെ നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ ഗതാഗതം അനുവദിച്ചു തുടങ്ങി. വെടിനി‌ർത്തൽ ധാരണയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി. 2 വർഷം മുമ്പ് യുദ്ധം തുടങ്ങിയതോടെയാണ് ഗാസയ്ക്കും ഈജിപ്തിനുമിടയിലെ നിർണായക ഇടനാഴി അടച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി അതിർത്തി കടക്കാൻ കാത്തിരിക്കുന്നത് നൂറ് കണക്കിന് പലസ്തീനികൾ. ഇന്ന് മുതൽ ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.

ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്. അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.