യുഎസ് വിസ റീ-എൻട്രി പ്രോസസ്സിംഗിൽ 12 മാസം വരെ കാലതാമസമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഗൂഗിൾ ചില ജീവനക്കാർക്ക് വിദേശയാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. എച്ച്-1ബി തൊഴിലാളികളുടെ അടക്കം സോഷ്യൽമീഡിയ സ്കാനിംഗ് ശക്തമാക്കിയതാണ് കാരണം

വാഷിങ്ടൺ: ചില ജീവനക്കാർക്ക് വിദേശ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി യുഎസ് ടെക് ഭീമനായ ഗൂഗിൾ. അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും യുഎസ് വിസ റീ-എൻട്രി പ്രോസസ്സിംഗിന് 12 മാസം വരെ കാലതാമസമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. യുഎസിലേക്ക് മടങ്ങുന്നതിന് വിസ സ്റ്റാമ്പിംഗ് ആവശ്യമുള്ള ജീവനക്കാർക്ക് ബിഎഎൽ ഇമിഗ്രേഷൻ ലോ മുന്നറിയിപ്പ് നൽകി. വിദേശയാത്ര പോയാൽ ആ രാജ്യത്ത് കൂടുതൽകാലം താമസിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

എച്ച്-1ബി തൊഴിലാളികൾക്കും, അവരുടെ ആശ്രിതർക്കും, എഫ്, ജെ, എം വിസകളിലെ വിദ്യാർത്ഥികൾക്കും എക്സ്ചേഞ്ച് വിസിറ്റർമാർക്കും സോഷ്യൽമീഡിയ സ്‌കാനിങ് ശക്തമായി നടപ്പാക്കുന്നതാണ് കാലതാമസത്തിൻ്റെ പ്രധാന കാരണം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യുഎസ് വിസ റീ-എൻട്രി പ്രോസസ്സിംഗിന് സമയമെടുക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

എച്ച്-1 ബി വിസയിൽ ട്രംപ് ഭരണകൂടം കടുത്ത നിലപാട് തുടരുകയാണ്. എന്നാൽ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെ ഈ വിഷയത്തിൽ സമർപ്പിച്ച 2 പ്രധാന കേസുകൾ കോടതിയുടെ മുന്നിലുണ്ട്. ഇന്ത്യൻ കുടിയേറ്റക്കാരിൽ നിന്ന് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് എലോൺ മസ്‌ക് അടുത്തിടെ എച്ച് -1 ബി വിസ പ്രോഗ്രാമിനെ ന്യായീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ അമേരിക്കയ്ക്ക് ഇപ്പോൾ എക്കാലത്തേക്കാളും ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞു. എന്നാൽ ഈ സംവിധാനം ചിലർ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.