നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സാഹചര്യം സമാധാനപരമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്.

ദില്ലി: നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സാഹചര്യം സമാധാനപരമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസ്സമില്ലെന്നും ബംഗ്ലാദേശ് അതിർത്തിയിലും സ്ഥിതി ശാന്തമാണ്, ഇസ്രയേലിൽ പരീക്ഷിച്ച് വിജയിച്ച വേലിനിർമ്മാണം ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്നു എന്നും സിവി ആനന്ദബോസ് വ്യക്തമാക്കി. ഇന്നലെ സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.

സര്‍ക്കാരിനെതിരെ തിരിഞ്ഞ് ജനങ്ങൾ

കഴിഞ്ഞ ഒരാഴ്ചയായി നേപ്പാൾ കടുത്ത പ്രക്ഷോഭത്തിലായിരുന്നു. സർക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മക്കെതിരെയുള്ള പൊതുജനങ്ങളുടെ രോഷം രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. നേപ്പാളിലെ ജനറേഷൻ സെഡിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് രാജിവെക്കേണ്ടിവന്നു. പ്രകടനക്കാർക്കെതിരെയുള്ള പൊലീസ് നടപടിയിൽ 34 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ എന്നിവയ്ക്ക് പ്രതിഷേധക്കാർ തീയിട്ടു. നേപ്പാൾ പാർലമെന്‍റിനും തീപിടിച്ചു. സൈന്യം കർഫ്യൂ ഏർപ്പെടുത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, നേപ്പാളിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം സാമ്പത്തിക അസമത്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സാധാരണക്കാരായ നേപ്പാളികൾ തൊഴിലില്ലായ്മ, വർധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരാടുമ്പോൾ, രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ - അല്ലെങ്കിൽ 'നെപോ കിഡ്സ്' - ആഡംബര കാറുകൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, അന്താരാഷ്ട്ര അവധികൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നത് ജനരോഷം വർദ്ധിപ്പിച്ചു.

പൊതുജനങ്ങളുടെ രോഷം

രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം എടുത്തുകാണിക്കുന്ന പോസ്റ്റുകളും വീഡിയോകളും ടിക് ടോക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. #PoliticiansNepoBabyNepal, #NepoBabies തുടങ്ങിയ ഹാഷ്ടാഗുകൾക്ക് വൻ റീച്ച് ലഭിച്ചു. ഈ പോസ്റ്റുകളിൽ ആഡംബര കാറുകൾ, വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ, വിദേശത്ത് ഫൈൻ ഡൈനിംഗ്, എക്സ്ക്ലൂസീവ് അവധിക്കാല സ്ഥലങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. പലപ്പോഴും ഇവ സാധാരണക്കാരായ നേപ്പാളികളുടെ പ്രളയം, വൈദ്യുതി മുടക്കം, ഭക്ഷ്യവില വർദ്ധന എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

മുൻ ആരോഗ്യ മന്ത്രി ബിരോധ് ഖതിവാഡയുടെ മകളും 29 വയസുകാരിയുമായ മുൻ മിസ് നേപ്പാൾ ഷ്രിങ്കാല ഖതിവാഡയെ പ്രതിഷേധക്കാർ പിന്തുടർന്നു. മന്ത്രി മകളുടെ വിദേശ യാത്രകളും ആഡംബര ജീവിതവും കാണിക്കുന്ന അവരുടെ വീഡിയോകൾ വൈറലായി. പ്രതിഷേധത്തിനിടെ അവരുടെ കുടുംബ വീടിനും തീയിട്ടു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ അവർക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്.

മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബയുടെ മരുമകളും പ്രശസ്ത ഗായികയുമായ ശിവാന ശ്രേഷ്ഠ ആഡംബര വീടുകളും വിലകൂടിയ വസ്ത്രങ്ങളും പ്രദർശിപ്പിക്കുന്ന വീഡിയോകൾ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. കോടിക്കണക്കിന് വിലമതിക്കുന്ന സമ്പത്തിൽ ജീവിക്കുന്ന രാഷ്ട്രീയ കുടുംബങ്ങൾക്ക് ഉദാഹരണമായി അവരെയും അവരുടെ ഭർത്താവ് ജയ്‌വീർ സിംഗ് ഡ്യൂബയെയും സോഷ്യൽ മീഡിയയിൽ ലക്ഷ്യമിട്ടു. നേപ്പാളിലെ സാധാരണക്കാർ ജോലിക്കായി ബുദ്ധിമുട്ടുമ്പോൾ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഹാൻഡ്‌ബാഗുകൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ കൊച്ചുമകൾ സ്മിത ദഹലും വിമർശിക്കപ്പെട്ടു.

YouTube video player