അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സൈനിക നീക്കങ്ങൾ ചൈനയുടെ പ്രധാന എണ്ണ വിതരണക്കാരായ ഇറാനെയും വെനിസ്വേലയെയും ബാധിച്ചത് ബീജിംഗിന് തിരിച്ചടിയായി. ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധികൾ കൂടി ചേരുമ്പോൾ ചൈനയുടെ സാമ്പത്തിക ഭദ്രത അപകടത്തിലാകുകയാണ്.

വാഷിംഗ്ടൺ: രണ്ട് മാസത്തിനുള്ളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ രണ്ട് നിർണ്ണായക സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനും പിന്നാലെ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിനും സാക്ഷ്യം വഹിച്ച ലോകം, ഇപ്പോൾ ചൈനയുടെ ഇന്ധന വിതരണ ശൃംഖല തകരുമോ എന്ന ആശങ്കയിലാണ്. ബീജിംഗിന്‍റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളായ ഈ രണ്ട് രാജ്യങ്ങളുടെയും പതനം ചൈനയുടെ എണ്ണ ഇറക്കുമതിയെ നേരിട്ട് ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വെനിസ്വേലയുടെ കയറ്റുമതിയുടെ പകുതിയിലധികവും ഇറാന്‍റെ പക്കൽ നിന്നുള്ള ക്രൂഡ് ഓയിലിന്‍റെ സിംഹഭാഗവും ചൈനയിലേക്കാണ് എത്തിയിരുന്നത്. ബീജിംഗിന്‍റെ ആകെ എണ്ണ ഇറക്കുമതിയുടെ 15 ശതമാനവും ഈ രണ്ട് രാജ്യങ്ങളിൽ നിന്നായിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച നിലനിർത്താൻ ക്രൂഡ് ഓയിൽ അത്യന്താപേക്ഷിതമാണെന്നിരിക്കെ, ഇറാനിലെ യുദ്ധസാഹചര്യം ഇന്ധനവില കുതിച്ചുയരാനും അത് ചൈനയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ശക്തമായി അപലപിച്ചെങ്കിലും, തങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാകാൻ പോകുന്ന തിരിച്ചടിയെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോർമുസ് പ്രതിസന്ധി

അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ പുതിയ വെല്ലുവിളികൾ ചൈനയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കൂടുതൽ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെയും ഈ പാതയിലെ തടസങ്ങൾ ബാധിക്കും. അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പൽ ഹോർമുസിൽ ആക്രമിക്കപ്പെട്ടതായും അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വാർത്തകൾ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. ഇറാൻ ഈ കടലിടുക്ക് അടയ്ക്കുകയോ ഗതാഗതം തടസപ്പെടുത്തുകയോ ചെയ്താൽ അത് ലോകമെമ്പാടും വൻതോതിലുള്ള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.