കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ജിബൂട്ടി: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികമായും കപ്പൽ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.
ഹോർമുസ് അടഞ്ഞതിന്റെ കെടുതികൾ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണം. സമാധാന ശ്രമങ്ങൾക്ക് കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാനാകില്ലെന്നും ഖത്തർ പറയുന്നു. അതിനിടെ ഭൂഗർഭ ആണവ നിലയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇറാൻ നീക്കം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഒരുക്കാൻ എന്നാണ് വിശദീകരണം.


