അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം താലിബാൻ നിയമവിധേയമാക്കി. എല്ലൊടിയുകയോ മുറിവുണ്ടാകുകയോ ചെയ്യാതെ ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാൻ ഭർത്താക്കന്മാർക്ക് അനുമതി നൽകുന്ന പുതിയ പീനൽ കോഡാണ് നടപ്പിലാക്കിയത്. 

കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ​ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാതെ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാൻ അനുവദിക്കുന്ന നിയമമാണ് നടപ്പാക്കിയത്. ഇസ്ലാമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്. മർദ്ദനത്തിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് വിധിക്കുന്നക്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്താനാകൂ. സ്ത്രീ തന്റെ മുറിവുകൾ ജഡ്ജിയെ കാണിക്കുകയും ശരീരം പൂർണ്ണമായും മൂടുകയും വേണം. ഭർത്താവോ ഒരു പുരുഷ രക്ഷാധികാരിയോ കോടതിയിലേക്ക് അവളെ അനുഗമിക്കണമെന്നും പറയുന്നു.

അതേസമയം, വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആർട്ടിക്കിൾ 9 അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മത പണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തിൽ, ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഇനി പ്രധാനമായും കുറ്റകൃത്യത്തിന്റെ സ്വഭാവമോ തീവ്രതയോ അനുസരിച്ചാവില്ലെന്നും മറിച്ച് പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.

90 പേജുള്ള പുതിയ പീനൽ കോഡ്, മുൻ യുഎസ് പിന്തുണയുള്ള ഭരണകൂടം കൊണ്ടുവന്ന 2009-ലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കൽ (EVAW) നിയമത്തെ അസാധുവാക്കി. പുതിയ കോഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ കുറ്റകരമാണെന്ന് താലിബാൻ പുതിയ വിധി പുറപ്പെടുവിച്ചതിനാൽ, കോഡിനെതിരെ സംസാരിക്കാൻ ആളുകൾ ഭയപ്പെടുന്നുവെന്ന് അവകാശ സംഘടനകൾ പറയുന്നതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ റവാദാരി, ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളോടും ക്രിമിനൽ നടപടിക്രമ കോഡ് നടപ്പിലാക്കുന്നത് ഉടൻ നിർത്തണമെന്നും തടയാൻ എല്ലാ നിയമ സാധ്യതകളും ഉപയോഗിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.