റഷ്യയ്ക്ക് എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്ലാദിമിർ പുടിൻ. യുക്രൈനുമേൽ നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ പറഞ്ഞു
മോസ്കോ: റഷ്യയ്ക്ക് (Russia) എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്ലാദിമിർ പുടിൻ (Vladimir putin). യുക്രൈനുമേൽ (Ukraine) നാറ്റോ (Nato) വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ (Putin) പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മോസ്കോയിലെത്തി പുട്ടിനുമായി ചർച്ച നടത്തി.
വോയിസ് യുക്രൈന്റെ ആകാശം നോ ഫ്‌ളൈ സോൺ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ചുന്നയിക്കുകയാണ് പ്രസിഡന്റ് വ്ലാദിമിർ സീലൻസ്കി. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ആവശ്യം ആദ്യമേ തള്ളിയിരുന്നു. യുക്രൈന്റെ വ്യോമ
മേഖല നോ ഫ്‌ളൈ സോൺ ആക്കിയാൽ അവിടേക്ക് വിമാനങ്ങൾ കടന്നാൽ വെടി വെച്ച് വീഴ്ത്തുക എന്നത് അടക്കം കർശന നടപടികൾ വേണ്ടി വരും. സ്വാഭാവികമായും യുക്രൈന്റെ വ്യോമ സംരക്ഷണ ചുമതല നാറ്റോ ഏറ്റെടുക്കേണ്ടി വരും.
അങ്ങനെ വന്നാൽ അത് റഷ്യ - നാറ്റോ യുദ്ധമായി മാറും എന്നത് ഉറപ്പ്. അതുകൊണ്ടാണ് യുക്രൈന്റെ ആവശ്യം യൂറോപ്പും അമേരിക്കയും ഒരേപോലെ തള്ളുന്നത്. നോ ഫ്ലൈ സോൺ പ്രഖ്യാപനത്തെ ഏതു രാജ്യം പിന്തുണച്ചാലും അത് യുദ്ധപ്രഖ്യാപനമായി കാണുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾക്കുപോലും യുദ്ധത്തിന്റെ സ്വഭാവം ഉണ്ടെന്നും പുടിൻ പറയുന്നു . അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ് നാടകീയമായി റഷ്യയിൽ എത്തി. മൂന്ന് മണിക്കൂർ പുട്ടിനുമായി ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൂടി നിർദേശപ്രകാരമായിരുന്നു ഈ ചർച്ച. ജർമനി , ഫ്രാൻസ് രാജ്യങ്ങളുടെ തലവന്മാരുമായും ഇസ്രായേൽ പ്രധാനമന്ത്രി സംസാരിച്ചു. റഷ്യയുമായി നല്ല ബന്ധമുള്ള ഇസ്രായേലിന് പ്രശ്ന പരിഹാരം ഉണ്ടാക്കാൻ പലതും ചെയ്യാനാകുമെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു. അമേരിക്കയും റഷ്യയും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി വ്ലാദിമിർ പുട്ടിന്റെ വക്താവുതന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് പുടിന്‍
മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ (Ukraine) പോരാട്ടം നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദമിര്‍ പുടിന്‍ (Vladimir Putin). റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന്‍ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
മരിയുപോളില്‍ 11 മണിക്കൂര്‍ വെടിനിര്‍ത്തല്‍
കീവ്: യുദ്ധത്തിന്‍റെ പതിനൊന്നാം നാളിൽ മരിയുപോള്‍ (Mariupol) നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ (Russia). ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായിട്ടുള്ളത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം. കാറിൽ പോകുന്നവർ കയറ്റാവുന്ന അത്രയും പേരെ കൂടെ കൊണ്ടുപോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽ. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ.
പടിഞ്ഞാറൻ യുക്രൈനിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് മിലിട്ടറി എയർ ബേസ് മിസൈലാക്രമണത്തിലൂടെ തകർത്തുവെന്നാണ് റഷ്യൻ അവകാശവാദം. കീവിനോട് ചേര്‍ന്നുള്ള ഇര്‍പ്പിന്‍ പട്ടണത്തില്‍ ശക്തമായ വ്യോമാക്രമണമുണ്ടായി. ചെര്‍ണിവിഹിലെ ജനവാസ കേന്ദ്രങ്ങളിലും ബോംബാക്രമണമുണ്ടായി. ഇർപ്പിന്‍ പട്ടണത്തിൽ സാധാരണക്കാർക്ക് നേരെ റഷ്യൻ പട്ടാളം വെടിയുതിർത്തുവെന്ന് യുക്രൈന്‍ ആരോപിക്കുന്നു. ഈ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്. തുറമുഖ നഗരമായ ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും ഇവിടെ ഉടൻ ബോംബാക്രമണം നടക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് പറയുന്നത്. കീവ് നഗരത്തിന്‍റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഇപ്പോഴും കനത്ത ഷെല്ലിംഗ് നടക്കുന്നുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കുന്നു.
