നാളെയാണ് പാകിസ്ഥാനില്‍ അവിശ്വാസ വോട്ടെടുപ്പ്. രണ്ട് ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ സര്‍ക്കാര്‍ ഫലത്തില്‍ ന്യൂനപക്ഷമാണ്.

ലാഹോര്‍: തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിലുള്ള പ്രതിഷേധം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan). പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. ഒരു വിദേശ രാജ്യം തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന് അമേരിക്കയുടെ പേരെടുത്ത് പറയാതെയായിരുന്നു കഴിഞ്ഞദിവസം ഇമ്രാന്‍ ഖാന്‍റെ ആരോപണം. റഷ്യ സന്ദര്‍ശിച്ചതിന് ശേഷമാണ് പാശ്ചാത്യ രാജ്യം തനിക്കെതിരെ തിരിഞ്ഞതെന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്. അമേരിക്കന്‍ എംബസിയെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബിസി തയ്യാറായിട്ടില്ല. ആരോപണം നേരത്തെ അമേരിക്ക തള്ളിയിരുന്നു. ഇമ്രാന്റെ തെഹരികെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ അമേരിക്കക്കെതിരെ പെഷാവറില്‍ പ്രകടനം നടത്തി. കറാച്ചിയില്‍ നടന്ന പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ അമേരിക്കന്‍ പതാക കത്തിച്ചു. നാളെയാണ് പാകിസ്ഥാനില്‍ അവിശ്വാസ വോട്ടെടുപ്പ്. രണ്ട് ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ സര്‍ക്കാര്‍ ഫലത്തില്‍ ന്യൂനപക്ഷമാണ്.