തോഷഖാന അഴിമതി കേസിലെ മൂന്ന് വർഷം തടവു ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി വിധി പറഞ്ഞെങ്കില്ലും രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ നിലവിൽ തടവിൽ കഴിയുന്നത് കൊണ്ട് ഇമ്രാന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിലെ മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി വിധി പറഞ്ഞെങ്കില്ലും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ തന്നെ തുടരേണ്ടി വരും. രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ നിലവിൽ തടവിൽ കഴിയുന്നത് കൊണ്ട് ഇമ്രാന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഇന്നായിരുന്നു തോഷഖാന അഴിമതി കേസിലെ ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ മരവിപ്പിച്ച് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിറക്കിയത്. രഹസ്യനിയമം ലംഘിച്ചെന്ന കേസിൽ ഇമ്രാൻ ഖാനെ നാളെ കോടതിയിൽ ഹാജരാക്കും.
പ്രധാനമന്ത്രിയായിരിക്കുമ്പോൾ കിട്ടിയ വിലയേറിയ സമ്മാനങ്ങൾ പൊതുഖജാനാവിൽ എൽപിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയിൽ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം. 2018 മുതൽ 22 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ പാരിതോഷികങ്ങൾ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.
Read More: തോഷഖാന അഴിമതി കേസിലെ ഇമ്രാൻ ഖാന്റെ തടവ്ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇമ്രാൻ ഖാന് വിചാരണ കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ശിക്ഷ വിധി വന്നത്. ഈ വിധിയെതുടർന്ന് ഇമ്രാൻ ഖാനെ ഉടനെ തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ശിക്ഷ അനുഭവിച്ചുവരുന്ന സമയത്താണ് അദ്ദേഹം വിധിക്കെതിരെ അപ്പീൽ നൽകിയത്.
