സുഡാനിൽ പ്രസിഡന്‍റിനെ പുറത്താക്കി; സെെന്യം അധികാരം പിടിച്ചെടുത്തു
പ്രസിഡന്‍റ് ഉമർ അൽ ബഷീറിനെ പുറത്താക്കി സൈന്യം സുഡാനിൽ അധികാരം പിടിച്ചെടുത്തു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗൺസിൽ രൂപീകരിച്ച് സൈന്യം ബദൽ സംവിധാനവും ഒരുക്കി.
ഖാർത്തൂം: സുഡാനിൽ മുപ്പത് വർഷം നീണ്ട ഏകാധിപത്യത്തിന് വിരാമമായി. പ്രസിഡന്‍റ് ഉമർ അൽ ബഷീറിനെ പുറത്താക്കി സൈന്യം സുഡാനിൽ അധികാരം പിടിച്ചെടുത്തു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗൺസിൽ രൂപീകരിച്ച് സൈന്യം ബദൽ സംവിധാനവും ഒരുക്കി.
2011ൽ ദക്ഷിണ മേഖല പിളർന്ന് പോയപ്പോൾ തുടങ്ങിയതാണ് ഉത്തരാഫ്രിക്കൻ രാജ്യമായ സുഡാനിലെ തകർച്ച. കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇന്ധന വിലക്കയറ്റം, കറന്‍സി ക്ഷാമം. എല്ലാം ഒരു പരിധി വരെ ജനം ക്ഷമിച്ചു. പ്രതിഷേധങ്ങൾ അങ്ങിങ്ങായി ഒതുങ്ങി. അതിനിടെ പ്രധാന ഭക്ഷ്യ വിഭവമായി ഖുബൂസിന് സർക്കാർ വില കൂട്ടിയത്. ഇതിനെതിരെ ജനരോഷം അണപൊട്ടി. പ്രതിഷേധവുമായി പൊതുജന തെരുവിലിറങ്ങി. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പ്രക്ഷോഭം സൈനിക അട്ടിമറിയിലെത്തുകയായിരുന്നു.
ബഷീറിനെ പുറത്താക്കിയ വാർത്ത പരന്നതോടെ ഖാർത്തുമിലെ തെരുവുകളിലിറങ്ങിയ ജനം ആഹ്ളാദ നൃത്തം ചവിട്ടി. പ്രസിഡന്‍റ് ഉമറുൽ ബഷീറിനെ സൈന്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും പാർലമെന്‍റ് പിരിച്ചുവിടുകയും ചെയ്തു. ഭരണഘടന താത്ക്കാലികമായി മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക് സുഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങൾ താത്ക്കാലികമായി അടച്ചു. എല്ലാ പഴുതും അടച്ചപ്പോൾ സൈന്യം വാക്കു പാലിച്ചു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗൺസിൽ രൂപീകരിച്ചു. പ്രതിരോധ മന്ത്രി അഹ്മദ് ഇബ്നു ഔഫിനെ ഇടക്കാല സൈനിക കൗൺസിലിന്‍റ തലവനായി നിയമിച്ചു.