ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സഹേദ് ഉർ റഹ്മാനെ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനെ തുടർന്ന് അദ്ദേഹം സന്ദർശനം ഉപേക്ഷിച്ച് മടങ്ങി. ഈ സംഭവം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പുതിയ നയതന്ത്ര തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്
ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പോളിസി ആൻഡ് സ്ട്രാറ്റജി അഫയേഴ്സ് ഉപദേഷ്ടാവ് സഹേദ് ഉർ റഹ്മാനെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് മണിക്കൂറിലധികം തടഞ്ഞുവെച്ചതിനെച്ചൊല്ലി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ദില്ലിയിൽ നടക്കുന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐ ഒ ആർ എ) യോഗത്തിൽ പങ്കെടുക്കാനെത്തിയ സഹേദ് ഉർ റഹ്മാനെ ഇമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞുവെച്ചത്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പിന്നീട് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയെങ്കിലും, നടപടിയിൽ പ്രതിഷേധിച്ച് സന്ദർശനം ഉപേക്ഷിച്ച അദ്ദേഹം കൊളംബോ വഴി ധാക്കയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബംഗ്ലാദേശ് സർക്കാർ, ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബാധെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂർ റഹ്മാൻ വ്യക്തമാക്കി. സുരക്ഷാ പരിശോധനയ്ക്കിടെ സഹേദിന്റെ പേര് വാച്ച് ലിസ്റ്റിൽ ഉയർന്നുവന്നതാണ് തടയാൻ കാരണമെന്നാണ് സൂചന. അദ്ദേഹം നയതന്ത്ര പാസ്പോർട്ടിന് പകരം സാർക്ക് സ്റ്റിക്കർ പതിച്ച സാധാരണ പാസ്പോർട്ടിലാണ് യാത്ര ചെയ്തിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ പ്രതിസന്ധി
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ സന്ദർശനത്തെക്കുറിച്ച് ഹൈക്കമ്മീഷൻ മുൻകൂട്ടി അറിയിച്ചിട്ടും ഇന്ത്യൻ അധികൃതർ വ്യക്തമായ വിശദീകരണമില്ലാതെ അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് ബംഗ്ലാദേശ് ആരോപിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി എൻ പി) അധികാരത്തിൽ വന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉണ്ടാകുന്ന ആദ്യത്തെ പ്രധാന പ്രതിസന്ധിയാണിത്. ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തോട് ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബംഗ്ലാദേശ് ഭരണകൂടത്തിൽ ഇന്ത്യ വിരുദ്ധ ശക്തികൾക്ക് സ്വാധീനം കൂടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് പുതിയ സംഭവം. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
