നിലവിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് ഇന്ത്യ തുടരുന്നു. ഏറ്റവും ഒടുവിലായി ഇ - കൊമേഴ്സ് കമ്പനികൾക്കാണ് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ് എത്തിയത്. പാക് പതാകകൾ വിൽക്കരുതെന്ന് ഇ - കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപന പാടില്ലെന്ന കർശന നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. നിലവിൽ വിൽപനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരമേറ്റ ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെ ഇ എം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നതാണ്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. 2000 ത്തിൽ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999 ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു മസൂദ് അസർ.


