പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണത്തിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സഹായം അയച്ചത്. ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യർത്ഥിച്ചിരുന്നു.

കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ ശ്രീലങ്കക്ക് 38,000 മെട്രിക് ടൺ (എംടി) പെട്രോളിയം നൽകി ഇന്ത്യ. 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും വഹിച്ച കപ്പൽ എത്തിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും ഉൾപ്പെടെ 38,000 മെട്രിക് ടൺ പെട്രോളിയം മാർച്ച് 28 ന് കൊളംബോയിൽ എത്തിച്ചേർന്നുവെന്ന് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണത്തിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സഹായം അയച്ചത്. ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യർത്ഥിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര ഇടപെടലുകളെ തുടർന്നാണ് ഈ നടപടി. മാർച്ച് 23 ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തും ടെലിഫോണിൽ സംസാരിച്ചു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി സംസാരിച്ചിരുന്നു.

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ശ്രീലങ്ക

ഇന്ധനം ലഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും എന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര ഇന്ധന വിതരണത്തിന് ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടിയുടെ (സമാഗി ജന ബലവേഗയ) നേതാവ് സജിത്ത് പ്രേമദാസ ഇന്ത്യയോട് നന്ദി പറഞ്ഞു.

Scroll to load tweet…