Asianet News MalayalamAsianet News Malayalam

Exclusive: സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലവീവിലേക്ക് ; മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ ഒഴിപ്പിക്കൽ

സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. തുടർന്നാണ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചശേഷം സുമിയിലെ വിദ്യാർഥികൾ പുറപ്പെട്ടത്. 

indian students from Sumi started journey to Liveev
Author
Poland, First Published Mar 9, 2022, 6:43 AM IST

*പോളണ്ട് അതിർത്തിയിൽ നിന്ന് പ്രശാന്ത് രഘുവംശം

പോളണ്ട്: യുദ്ധം തുടരുന്ന യുക്രെയ്നിലെ (ukraine)സുമിയിൽ (Sumi)നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലവീവിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെ പൊൾട്ടോവ (poltova)റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷമാണ് വിദ്യാർഥികൾ ലവീവിലേക്ക് തിരിച്ചത്. പൊൾട്ടോവയിൽ നിന്ന് യാത്ര തിരിച്ച് സുമിയിലെ വിദ്യാർഥികൾ ട്രെയിനിൽ ആണ്  ലവീവിലേക്ക് പുറപ്പെട്ടത്. വിദ്യാർഥികൾ നാളെ പോളണ്ട്‌ അതിർത്തിയിൽ എത്തും. സുമിയിൽനിന്ന് ഒഴിപ്പിച്ച600 ഇന്ത്യൻ വിദ്യാർഥികൾ ആണ് പോൾട്ടോവയിലെത്തി അവിടെ  നിന്നും ലവീവിലേക്ക് തിരിച്ചത്. മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ സുരക്ഷിത ഒഴിപ്പിക്കൽ ആണ് ഇന്ത്യ നടത്തിയത്. ഇന്നും ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ പ്രധാന നഗരങ്ങളിൽ വെടിനിർത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്

സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. തുടർന്നാണ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചശേഷം സുമിയിലെ വിദ്യാർഥികൾ പുറപ്പെട്ടത്. 

ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ

പോളണ്ട് അതിർത്തിയിൽ നിന്ന് പ്രശാന്ത് രഘുവംശം


ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണിത്. മഞ്ഞ് വീഴ്ച ശക്തമായി തുടരുന്നതിനിടെയാണ് സുമിയിലടക്കം രക്ഷാപ്രവർത്തനവും നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ബസുകളും മിനി വാനുമാണ് സുമിയിലേക്ക് അയച്ചത്. ഇത് കുട്ടികൾ താമസിക്കുന്ന കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തിരിക്കുകയാണ്. 

പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് ജർമ്മൻ കലാകാരന്റെ സ്വാഗതം ഇങ്ങനെ

കഴിഞ്ഞ ദിവസം 200 പേരെ ബസുകളിൽ കയറ്റിയിരുന്നു. പെൺകുട്ടികളെയായിരുന്നു ആദ്യം കയറ്റിയത്. ബസ് പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് വഴിയിൽ സ്ഫോടനമുണ്ടെന്ന വിവരം ലഭിച്ചത്. മൂന്നിടത്താണ് സ്ഫോടനം നടന്നത്. യാത്ര സുരക്ഷിതമല്ലെന്ന നിഗമനത്തിൽ വിദ്യാർത്ഥികളെ തിരിച്ചിറക്കി. യുക്രൈൻ സർക്കാരുമായും സൈന്യവുമായുമെല്ലാം ഇന്ത്യ സംസാരിക്കുന്നുണ്ട്. 

പോളണ്ട് അതിർത്തിയിലും ഹംഗറി അതിർത്തിയിലും വിദ്യാർത്ഥികളെ കാത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുണ്ട്. കാർഖീവിലും കുട്ടികളുണ്ട്. ഹോസ്റ്റലുകളിലെ ബങ്കറുകളിലാണ് ഇവരുള്ളത്. ഇവരെ ഒഴിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ

കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് യുദ്ധ മുന്നണിയിൽ (Russia Ukraine Crisis) സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ  വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്.  സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

റഷ്യ യുദ്ധം മുറുകുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക.

എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍റേതാണ് (US President Joe Biden) പ്രഖ്യാപനം. വില നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ലോകത്തെ പ്രചോദിപ്പിക്കുന്നെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ തീരുമാനിച്ചത്. റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിരോധനം. റഷ്യയിൽ നിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

യുദ്ധം മുറുകുന്നു, ക്ഷാമമുണ്ടാകുമെന്ന് ആശങ്ക; ഇന്ധനവും ഭക്ഷ്യ എണ്ണയും സംഭരിച്ച് ഇന്ത്യക്കാര്‍

യക്രൈന്‍-റഷ്യ യുദ്ധം  മുറുകന്നതിനിടെ ഭക്ഷ്യ എണ്ണയും  ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയര്‍ന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നില്‍ക്കണ്ടാണ് കൂടുതല്‍ വാങ്ങിക്കൂട്ടുന്നത്.എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ വന്‍കുതിപ്പുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വിലയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍  ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളുംആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്.

സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ 14 ശതമാനമാണ് പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്. അതേസമയം, പാം, സോയ, റാപ്സീഡ് ഓയില്‍, നിലക്കടല എന്നിവ പോലുള്ള മറ്റ് ഭക്ഷ്യ എണ്ണകളുടെ വിതരണത്തില്‍ പ്രശ്‌നമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.

ക്രൂഡ് ഓയില്‍വില ബാരലിന് 140 ഡോളര്‍ എത്തിയ സ്ഥിതിക്ക് രാജ്യത്തെ എണ്ണവില ഉയര്‍ന്നേക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് എണ്ണവില നവംബര്‍ 4 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വിലയില്‍ ലിറ്ററിന് 15-20 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില ഉയരുമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ധന പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios