അമേരിക്കയിൽ ഇന്ത്യൻ ടെക്കിയും ഭാര്യയും മരിച്ച നിലയിൽ, ഇരുവർക്കും കുത്തേറ്റതെന്ന് പൊലീസ്
മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നുവെന്ന് ബാലാജിയുടെ പിതാവ് രുദ്രവാർ പറഞ്ഞു...
മുംബൈ: ഇന്ത്യക്കാരായ ദമ്പതികൾ അമേരിക്കയിലെ വീട്ടിൽ മരിച്ച നിലയിൽ. ഇവരുടെ നാല് വയസ്സ് പ്രായമുള്ള കുഞ്ഞ് ന്യൂ ജഴ്സിയിലെ വീടന്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിന്ന് കരയുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 32 കാരനായ ബാലാജി ഭാരത് രുദ്രവാർ, 30കാരിയായ ആരതി ബാലാജി രുദ്രവാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ച ബാലാജി രുദ്രവാർ. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ ബാലാജിയും ഭാര്യയും പരസ്പരം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാദേശിക അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരതിയുടെ വയറ്റിലാണ് ബാലാജി കുത്തിയത്. എന്നാൽ മകനും മരുമകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയായിരുന്നുവെന്നും ബാലാജിയുടെ പിതാവ് രുദ്രവാർ പറഞ്ഞു.
വൈദ്യപരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്താമാകൂ. എന്നാൽ രണ്ട് പേർക്കും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് മരണകാരണമെന്ന് ഇതുവരെയും വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് ബാലാജിയുടെ പിതാവ് പറഞ്ഞു. മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നു. കുറച്ച് നാൾ മുന്നെ വരെ തങ്ങൾ അവരുടെ കൂടെ ആയിരുന്നു, ഇപ്പോൾ വീണ്ടും അവരുടെ അടുത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.ഇവരുടെ കുഞ്ഞ് ഇപ്പോൾ ബാലാജിയുടെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.