കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇൻഡിഗോ എയർലൈൻ കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ജൂൺ 4 വരെ സർവ്വീസുകൾ റദ്ദാക്കിയതായും, യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ യാത്രാ തീയതി സൗജന്യമായി മാറ്റുകയോ ചെയ്യാമെന്നും കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താല്ക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് എയർലൈൻ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും തിരിച്ചുളളതുമായ എല്ലാ ഇൻഡിഗോ സർവ്വീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ഈ വിമാന സർവ്വീസ് തടസ്സം യാത്രക്കാരുടെ പദ്ധതികളെ ബാധിക്കുമെന്നറിയാമെന്നും ഇതിലുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർലൈൻ അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം സിവിൽ ഏവിയേഷൻ അധികൃതരുമായി ചേർന്ന് കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത സുരക്ഷിതമാകുന്ന മുറയ്ക്ക് സർവ്വീസുകൾ പുനരാരംഭിക്കും.
ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും
യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു. സർവ്വീസുകൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകളാണ് എയർലൈൻ മുന്നോട്ട് വെക്കുന്നത്. യാത്രാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് സുരക്ഷിത തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകും. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും. ഇതിനായി യാത്രക്കാർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ കാണിക്കുന്ന ക്ഷമയ്ക്ക് എയർലൈൻ നന്ദി അറിയിച്ചു.

