തീവ്രവാദ ബന്ധമെന്ന് ആരോപണം; പ്രധാന മതസംഘടനയെ നിരോധിച്ച് ഇന്തോനേഷ്യ
നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്തോനേഷ്യയിലെ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്.
ജക്കാര്‍ത്ത: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതസംഘടനയായ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ടിനെ(എഫ് പി ഐ) നിരോധിച്ച് ഇന്തോനേഷ്യ. തീവ്രവാദ ബന്ധമാരോപിച്ചാണ് സംഘടനയെ നിരോധിച്ചത്. മൂന്നാഴ്ച മുമ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്തോനേഷ്യയിലെ വിവാദ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്. നവംബറിലാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍ നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
സംഘടനയെ നിരോധിച്ചെന്നും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 1998ലാണ് സംഘടന ആരംഭിക്കുന്നത്. പിന്നീട് നൈറ്റ് ക്ലബുകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളില്‍ സംഘടന പ്രതിക്കൂട്ടിലായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്തോനേഷ്യന്‍ രാഷ്ട്രീയത്തില്‍ സംഘടന പ്രബല ശക്തികളായി മാറി. സംഘടനയുടെ സമരത്തെ തുടര്‍ന്നാണ് മതനിന്ദ ആരോപിച്ച് ജക്കാര്‍ത്ത മുന്‍ ഗവര്‍ണര്‍ ബാസുകി ജഹാജ പൂര്‍ണാമയെ വധശിക്ഷക്ക് വിധിച്ചത്.
പോണോഗ്രഫിക്കെതിരെ ഇന്തോനേഷ്യ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് റിസീഖിനെ കുടുക്കാനാണെന്നും ആരോപണമുണ്ടായിരുന്നു. എഫ് പി ഐ പിന്തുണ നല്‍കിയ നിയമമായിരുന്നെങ്കിലും വനിതാ പ്രവര്‍ത്തകക്ക് റിസീഖ് ശിഹാബ് അയച്ച അശ്ലീല സന്ദേശങ്ങളെ തുടര്‍ന്ന് നിയമം പെട്ടെന്ന് നടപ്പാക്കിയത്. തുടര്‍ന്ന് ഇദ്ദേഹം സൗദിയിലേക്ക് നാടുവിട്ടു. കേസുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്.