പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇറാൻ കീഴടങ്ങാൻ തയ്യാറെടുക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി7 നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ഉപരോധങ്ങൾ ഫലം കണ്ടുവെന്നാണ് ട്രംപിന്റെ വാദമെങ്കിലും, ഇത് മുഖം രക്ഷിക്കാനുള്ള പ്രസ്താവനയാണോ എന്ന കാര്യത്തിൽ നയതന്ത്ര വിദഗ്ധർക്ക് സംശയമുണ്ട്. ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല
വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യ മേഖലയിലെ സംഘർഷാവസ്ഥ ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജി7 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഇറാൻ കീഴടങ്ങാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇറാൻ ഭരണകൂടം വലിയ സമ്മർദ്ദത്തിലാണെന്നും ഉടൻ തന്നെ അവർ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാകുമെന്നുമാണ് ട്രംപ് മറ്റ് ലോകനേതാക്കളെ അറിയിച്ചത്.
ഇറാന്റെ ഭാഗത്തുനിന്ന് കീഴടങ്ങൽ നീക്കമുണ്ടാകുമോ അതോ ഇത് ട്രംപ് മുഖം രക്ഷിക്കാൻ വേണ്ടി നടത്തിയ പ്രസ്താവന മാത്രമാണോ എന്ന കാര്യത്തിൽ നയതന്ത്ര വിദഗ്‌ധർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണ് ട്രംപിൻ്റെ ഭാഗത്ത് നിന്നുള്ള ഈ അവകാശവാദം. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ ഫലം കാണുന്നുണ്ടെന്നും അവരുടെ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ട്രംപ് ഫോൺ സംഭാഷണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഇറാൻ ട്രംപിൻ്റെ ഈ അവകാശവാദത്തോട് ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ യുദ്ധത്തിന് ഇറാന്റെ ഭാഗത്തുനിന്നുള്ള പിന്മാറ്റം സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ട്രംപിന്റെ ഈ പ്രസ്താവനയെ ജി7 രാജ്യങ്ങളിലെ മറ്റ് നേതാക്കൾ എങ്ങനെയാണ് സ്വീകരിച്ചതെന്നും വ്യക്തമല്ല. എന്നാൽ ക്രൂഡ് ഓയിൽ, വാതക വിലവർധന ലോകരാജ്യങ്ങളെയാകെ ബാധിച്ചതിനാൽ വരും ദിവസങ്ങളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടും. ഇറാനെ കടുത്ത സമ്മർദ്ദത്തിലാക്കിയുള്ള യുദ്ധ തന്ത്രം വിജയിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്.


