ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് വീണ്ടും അടച്ചു. ലെബനൻ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ മറ്റ് രാജ്യങ്ങൾക്ക് നൽകാനുള്ള നീക്കത്തെയും ഇറാൻ ശക്തമായി എതിർക്കുന്നുണ്ട്

ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇസ്രായേലിന്റെ നടപടി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ അടിയന്തര നീക്കം. കൂടാതെ, തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ വകമാറ്റി ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് വീണ്ടും അടച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലബനനിൽ പോര് കനക്കുന്നു

നേരത്തെ ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പിന്മാറിയതോടെയാണ് ചർച്ച റദ്ദാക്കിയത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. വിഷയത്തെ ചൊല്ലി ഇസ്രയേലിനും അമേരിക്കയ്ക്കും ഇടയിൽ വാക്പോരും ശക്തമായിട്ടുണ്ട്. ലബനനിൽ അർധരാത്രി മുതൽ നടക്കുന്ന ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നതിനിടെയാണ് ഇറാൻ, ഹോർമൂസ് വീണ്ടും അടച്ചത്. ഇസ്രയേൽ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ നിലപാട് കടുപ്പിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡണ്ട് ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ചർച്ചയാവുകയാണ്. ഇസ്രയേലിനെ സംരക്ഷിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു പ്രസ്താവന. ഇസ്രയേൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.