ഇറാനിലെ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ അമേരിക്കയിലേക്കുള്ള പ്രധാന സർവീസുകൾ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു
ദില്ലി: ഇറാനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തി. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടേണ്ടി വരുന്നത് യാത്രാസമയത്തെയടക്കം ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. യു എസ് സർവീസുകൾ റദ്ദാക്കിയതിന് പുറമെ, യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യാക്കാരെ ഒഴിപ്പിക്കാനും നീക്കം
പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും സജ്ജമാണെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യക്കാർ കരുതിയിരിക്കണമെന്ന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. ഇറാനിലെ സാഹചര്യം ഇരു രാജ്യങ്ങളും ചർച്ച ചെയ്തെന്നും ജയശങ്കർ അറിയിച്ചു. നേരത്തെ ഇറാൻ വിദേശകാര്യമന്ത്രി നടത്താനിരുന്ന ഇന്ത്യ സന്ദർശനം മാറ്റി വച്ചു.
3400 പേർ കൊല്ലപ്പെട്ടു?
സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായ പ്രദേശത്ത് ഇന്റർനെറ്റ് അടക്കം നിരോധിച്ചിരിക്കുകയാണ്. അതിനിടെ പ്രക്ഷോഭകാരികളെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കിൽ മേഖലയിലെ യു എസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഇറാനിൽ സൈനിക നടപടി സ്വീകരിക്കുമെന്ന ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ നീക്കം. ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി നയതന്ത്ര പ്രതിനിധികൾ വെളിപ്പെടുത്തി.


