അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയര്‍ത്തുകയും സാമ്പത്തിക രംഗത്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവര്‍ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചര്‍ച്ചകള്‍ നടത്തി ഇറാനുമായി ഒത്തുതീര്‍പ്പിലെത്തുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക. രണ്ട്, കരയുദ്ധത്തിലൂടെ ഹോര്‍മുസ് പിടിച്ചടക്കുകയും ഇറാന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുക.

ചര്‍ച്ചകള്‍ക്കായി പാക്കിസ്താനെ മധ്യസ്ഥരാക്കി അമേരിക്ക ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 15 നിര്‍ദേശങ്ങള്‍ തയ്യാറാക്കി അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഇറാന്‍ അവരുടേതായ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈജിപ്ത്, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴിയും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ഇറാന്‍ നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വഴി ഒരുക്കുകയാണെന്ന സൂചന നല്‍കിയാണ് ട്രംപ് പത്ത് ദിവസം ഇന്ധന മേഖലയില്‍ ആക്രമണം നിര്‍ത്തിയത്. എന്നാല്‍, കരയുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് സമയം എടുക്കാനാണ് അമേരിക്ക താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിയത് എന്നാണ് ഇറാന്റെ പക്ഷം.

ചര്‍ച്ചകളെക്കുറിച്ച് ട്രംപ് പരസ്യമായി സംസാരിക്കുമ്പോഴും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ വന്നുകൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിന് ഉപയോഗിക്കാവുന്ന ഏഴായിരം സൈനികരെയാണ് അമേരിക്ക ഇവിടെ വിന്യസിപ്പിക്കുന്നത്. നിലവില്‍ മേഖലയിലെ വിവിധ താവളങ്ങളിലായി അരലക്ഷം യു എസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. വിമാന വാഹിനി കപ്പലുകളും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളും സര്‍വ്വസജ്ജമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കി എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന് സമ്മര്‍ദ്ദമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നും വാര്‍ത്തകളുണ്ട്. ഈ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ ഖാര്‍ഗ് ദ്വീപില്‍ കുഴിബോംബുകള്‍ വിന്യസിപ്പിക്കുകയും സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ഹോര്‍മുസ് കടലിലിടുക്ക് പിടിച്ചടക്കുമെന്ന ഭീഷണി നേരിടാനും ഇറാന്‍ കര,നാവിക സേനകളെ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടെയാണ് കരയുദ്ധത്തെ ചെറുക്കാന്‍ ഇറാന്‍ പത്ത് ലക്ഷത്തിലേറെ സൈനികരെയും സന്നദ്ധ പ്രവര്‍ത്തകരെയും സജ്ജമാക്കുന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. യുദ്ധസന്നദ്ധരായി വലിയ തോതില്‍ ആളുകള്‍ ഇറാന്‍ ഭരണകൂടത്തെ സമീപിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സില്‍ ചേരാന്‍ ആയിരക്കണക്കിന് യുവാക്കള്‍ അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയിലെ ശത്രുക്കളുടെ എല്ലാ ചലനങ്ങളും തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും ഇറാനിയന്‍ ഗ്രൗണ്ട് ഫോഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ജഹാന്‍ഷാഹി ഇറാന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരയുദ്ധത്തിനറങ്ങിയാല്‍ ശത്രു വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.