അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡണ്ടും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡണ്ടും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്. കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ നിലപാട് നിർണായകമാകും. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു. അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.
ഇറാനും ഒമാനും ചേർന്ന് ഹോർമൂസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്നതിനും കപ്പൽ ഗതാഗതത്തിനായി താൽക്കാലിക ഇടനാഴി തുറക്കുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നയതന്ത്ര നീക്കം. അമേരിക്കയുടെ നാവിക ഉപരോധം കാരണം ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ കുറവ് നികത്താൻ ആവശ്യമായ പെട്രോൾ ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്ന് ഇറാൻ വൈസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇതേതുടർന്ന് ഇറാനിലെ പെട്രോൾ പമ്പുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷങ്ങളുടെയും കടുത്ത സാമ്പത്തിക-നാവിക ഉപരോധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നത്.


