തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ അനുമതി നിർബന്ധമാക്കി ഇറാൻ. അമേരിക്കൻ ആക്രമണം സിവിലിയൻ ബോട്ടുകൾക്ക് നേരെയാണെന്ന് ആരോപിച്ച ഇറാൻ, പ്രതിസന്ധി മറികടക്കാൻ ചൈനയുടെ സഹായം തേടി. മേഖലയിലെ സംഘർഷങ്ങളിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു.

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ അനുമതി നിർബന്ധമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ സുപ്രധാന പാതയിൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ നീക്കം. ചരക്കുകപ്പലുകൾ ഇറാനിയൻ നാവികസേനയുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കൻ ആക്രമണം സിവിലിയൻ ബോട്ടുകൾക്ക് നേരെയാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ നാവികസേന ആറ് ഇറാനിയൻ സൈനിക ബോട്ടുകൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ ഈ വാദം ഇറാൻ തള്ളി. തങ്ങളുടെ സൈനിക ബോട്ടുകളെയല്ല, മറിച്ച് സിവിലിയൻ ചരക്ക് ബോട്ടുകളെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇറാൻ സേന ആരോപിച്ചു. ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായും ഇറാൻ വ്യക്തമാക്കി.

മേഖലയിലെ സൈനിക സംഘർഷങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സൈനിക നീക്കങ്ങൾ മേഖലയുടെ സമാധാനത്തിന് ഭീഷണിയാണെന്നും, പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് എല്ലാ കക്ഷികളോടും സൗദി അഭ്യർത്ഥിച്ചു.

ചൈനയുടെ സഹായം തേടി ഇറാൻ

പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലേക്ക് തിരിച്ചു. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ നിലവിലെ ഉപരോധങ്ങളെയും സൈനിക സമ്മർദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാന്റെ പ്രതീക്ഷ. ചൈനീസ് കപ്പലുകൾക്ക് കടലിടുക്കിലൂടെ സുഗമമായി കടന്നുപോകാൻ ഇറാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.