പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നിലനിൽക്കെ, രാജ്യത്തിന്‍റെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യുദ്ധം ആയുധ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ശക്തമായി തുടരുന്നതിനിടെ ആയുധ ശേഖരം വർധിപ്പിച്ച് ഇറാൻ. രാജ്യത്തിന്‍റെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. രാജ്യത്തുണ്ടായ യുദ്ധവും സംഘർഷാവസ്ഥയും ഇറാനിന്റെ ആയുധ ഉത്പാദനത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ആക്റ്റിംഗ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വ്യോമസേനാ ശക്തിയും പ്രതിരോധ ശേഷിയും കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ നിർമ്മാണത്തിൽ വലിയ മുന്നേറ്റം കൈവരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന എന്നത് ലോകത്തെ അമ്പരപ്പിക്കുന്നതാണ്. ആയത്തുള്ള അലി ഖമനെയിയുടെ അടക്കം കൊലപാതകത്തിൽ പകരം വീട്ടുമെന്നും ആരെയും വെറുതെ വിടില്ലെന്നും നേരത്തെ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി വ്യക്തമാക്കിയിരുന്നു.
ശത്രുക്കളുടെ പട്ടികയുണ്ട്
അയത്തുള്ള അലി ഖമനെയി ഉൾപ്പടെ വധിക്കപ്പെട്ട ഇറാൻ നേതാക്കളുടെ രക്തത്തിന് പകരം ചോദിക്കുമെന്നാണ് പുതിയ പരമോന്നത നേതാവ് ഇന്ന് പ്രഖ്യാപിച്ചത്. കൊലയാളികളായ, ഉന്നതരായ നേതാക്കളുടെയടക്കം പട്ടിക തയാറാക്കിക്കഴിഞ്ഞും ആഗോളതലത്തിൽ ഉടനെ ഓരോരുത്തരും ഇതേറ്റെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. ഏതു വിധേനയും അമേരിക്ക - ഇറാൻ ചർച്ചകൾ തുടരുന്നതിന് വഴിയൊരുക്കാൻ ശ്രമം നടക്കുമ്പോൾ, അതിനേക്കാൾ ഗുരുതരമായ മുന്നറിയിപ്പ് ഇറാൻ പരമോന്നത നേതാവിൽ നിന്നുണ്ടായത് ലോകം ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. രണ്ട് യുദ്ധങ്ങളിലായി അയത്തുള്ള ഖമനെയി ഉൾപ്പടെ നേതാക്കളെ വധിച്ച ഓരോരുത്തരുടെയും പട്ടിക തയാറാണ്. ആഗോളതലത്തിൽ പ്രതികാരം ഉടനെ നടപ്പാക്കും. സൈനികമായ തിരിച്ചടിക്ക് പകരം ലോകമെമ്പാടുമുള്ള ഇറാന്റെ ഗ്രൂപ്പുകൾക്കുള്ള അഹ്വനമാണിത്. താനും സൈന്യവും ഭരണവും ഇല്ലെങ്കിലും ഇത് നടപ്പാകുമെന്നും മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ വധിക്കാൻ ആലോചന നടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചാൽ ആയിരം മിസൈലുകൾ സജ്ജമാണെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കൂടുതൽ ഗുരുതരമായ പ്രതിസന്ധിയാണ് ഇതോടെ രൂപപ്പെടുന്നത്. ധാരണ പൊളിക്കാൻ അന്താരാഷ്ട്ര ശ്രമം നടന്നെന്ന് ഇറാൻ പ്രസിഡണ്ട് ആരോപിച്ചു. എതിർപ്പുകൾ മറികടന്ന് ഇറാൻ പ്രസിഡണ്ട് സ്വന്തം റിസ്ക്കിലാണ് അമേരിക്കയുമായി സമാധാന ധാരണ ഒപ്പിട്ടത്. ഇതിനിടെ മുജ്തബ ഖമനെയിയുടെ അലി അൻസാരി എന്ന ഫണ്ട് മാനേജർ ഉൾപ്പടെയുള്ളവരുടെയും എക്സ്ചേഞ്ച് കമ്പനികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഹോർമൂസ് കൈകാര്യം ചെയ്യുന്നതിൽ ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി ചർച്ച തുടങ്ങി. വഴങ്ങാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കടുത്ത നിലപാടുതകളിൽ തുടരുകയാണ് അമേരിക്കയും ഇറാനും.
