ഇറാന്‍റെ സർവ്വകലാശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ അമേരിക്കൻ സർവ്വകലാശാലകളിലെ ജീവനക്കാരോടും വിദ്യാർത്ഥികളോടും ക്യാമ്പസുകളിൽ നിന്ന് മാറിനിൽക്കാൻ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോര്‍പ്സ് മുന്നറിയിപ്പ് നൽകി. ഇറാന്‍റെ രണ്ട് സർവ്വകലാശാലകൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ ഭീഷണി.
മാർച്ച് 30 ടെഹ്‌റാൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അമേരിക്കൻ ഭരണകൂടം ഇറാന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഔദ്യോഗികമായി അപലപിക്കണം. അല്ലാത്തപക്ഷം ഗൾഫ് മേഖലയിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാനിയൻ മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രസ്താവന.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സർവ്വകലാശാലകളിലെ ജീവനക്കാർ, പ്രൊഫസർമാർ, വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തേക്ക് മാറിനിൽക്കണമെന്ന് ഇറാൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ഖത്തറിലെ ടെക്സസ് എ ആൻഡ് എം, യുഎഇയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പശ്ചിമേഷ്യയിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഇടങ്ങളിൽ മിസൈൽ ആക്രമണം നടന്നിരുന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ വിദേശ സർവ്വകലാശാലകൾക്ക് നേരെ ഇറാൻ തിരിയുന്നത്.


