ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തി. നെതന്യാഹുവിനെയും മകനെയും പൊതുവിടങ്ങളിൽ കാണാനില്ലെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെയാണ് ഈ ഭീഷണി. 

ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് കൊലപ്പെടുത്തുമെന്ന് ഇറാൻ. കുട്ടികളെ കൊല്ലുന്ന കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഞങ്ങൾ പിന്തുടർന്ന് അയാളെ ഇല്ലാതാക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. കുറച്ചു ദിവസമായി നെതന്യാഹുവിനെ പൊതുവേദികളിൽ കാണാറില്ലെന്നാണ് റിപ്പോർട്ട്. മാർച്ച് 12നാണ് ഇസ്രായേൽ നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ എഐ നിർമിതമാണെന്നും അദ്ദേഹത്തിന്റെ ഒരു കൈയിൽ ആറ് വിരലുകൾ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും വാർത്തകൾ ഇസ്രായേൽ തള്ളി.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കൊല്ലുമെന്ന് വീഡിയോയിൽ നെതന്യാഹു ഭീഷണി മുഴക്കി. അതെസമയം, നെതന്യാഹു എവിടെയാണെന്ന് നിരൂപക കാൻഡസ് ഓവൻസും ചോദിച്ചു. എന്നാൽ, നെതന്യാഹുവിന്റെ മരണവാർത്തകൾ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. നെതന്യാഹു സുഖമായിരിക്കുന്നുവെന്നാണ് ഓഫിസ് വ്യക്തമാക്കിയത്. ചില ഉപയോക്താക്കൾ അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായെന്നും പറയുന്നു. എക്സിൽ ഏകദേശം 284,000 ഫോളോവേഴ്‌സുള്ള വളരെ സജീവവുമായ യെയർ മാർച്ച് 9 മുതൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.