കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ: ട്രംപിനെ തള്ളി അമേരിക്കന്‍ ഡ്രഗ് ഏജന്‍സി
വലിയ തോതിലുള്ള ക്ലിനിക്കൽ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ മലേറിയയ്ക്ക നൽകുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് നൽകാനാകൂ എന്നും എഫ്ഡിഎ നിർദേശിച്ചു.
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് രോഗബാധയെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് സാധിക്കുമെന്നും രണ്ടാഴ്ചയായി താൻ അത് കഴിക്കുന്നുണ്ട് എന്നുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായത്തിനെതിരെ എതിർപ്പ് രൂക്ഷമാകുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് ട്രംപിനെ നിലപാടിനെ വിമർശിച്ച് വീണ്ടും രംഗത്തെത്തിയത്.
ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്നോ കോവിഡിനെതിരെ ഈ മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യക്തിമാക്കി. ശസ്ത്രീയമായ പിൻബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്പോൾ അത് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി.
വലിയ തോതിലുള്ള ക്ലിനിക്കൽ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ മലേറിയയ്ക്ക നൽകുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് നൽകാനാകൂ എന്നും എഫ്ഡിഎ നിർദേശിച്ചു. കൃത്യമായ നിർദേശങ്ങളോടെയുള്ള ഉപയോഗമല്ലെങ്കിൽ മാരകമായ സൈഡ്ഇഫക്ടുകൾ ഉണ്ടാക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ
കണ്ണിനും ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കുമെല്ലാം പ്രശ്നമായേക്കാവുന്ന ഒന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്നും എഫ്ഡിഎ അധികൃതർ കൂട്ടിച്ചേർത്തു.
അതേ സമയംഅമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 1,591,757 ആയി. 94,962 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,70,076 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.