അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ഇറാനിലെത്തി. ഇസ്ലാമിക രാജ്യങ്ങൾ സാമ്പത്തികമായി സഹകരിക്കണമെന്ന് ഇറാൻ പ്രസിഡന്റ് ആഹ്വാനം ചെയ്തപ്പോൾ, ചർച്ചകൾക്ക് ധൃതിയില്ലെന്ന നിലപാടിലാണ് അമേരിക്ക.

ടെഹ്റാൻ: ഇറാനിൽ നേരിട്ടെത്തി വിദേശകാര്യമന്ത്രിയുമായി ചർച്ച പൂർത്തിയാക്കി ഖത്തർ പ്രധാനമന്ത്രി. അമേരിക്കയുമായി ചർച്ചകൾ തുടരുന്നതിൽ നിർണായക തീരുമാനം ഉണ്ടായേക്കും. രാജ്യം സമ്പൂർണ സാമ്പത്തിക യുദ്ധത്തിലാണെന്നു ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിക്കണമെന്നും സാമ്പത്തിക സഹകരണം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആഹ്വാനം ചെയ്തു. അതേസമയം, ചർച്ചകൾ പുനരാരംഭിക്കാൻ ധൃതിയില്ലെന്നാണ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.

സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത്, അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാനുള്ള ഉപാധികൾ, ഒമാനുമായി ചേർന്ന് ഹോർമൂസിൽ ഇറാൻ തുറക്കാൻ പോകുന്ന താൽക്കാലിക പാത, പാതയിൽ നിന്ന് മൈനുകൾ നീക്കം ചെയ്യൽ ഇവയാണ് ഖത്തർ പ്രധാനമ്ന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുമായി ചർച്ച ചെയ്തത്.

ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചിട്ട് നാളെക്ക് ആറുമാസം പൂർത്തിയാകുന്നു. സുപ്രധാന തീരുമാനങ്ങളിലേക്കാണ് ഇറാനും നീങ്ങുന്നതെന്നാണ് സൂചന. ഹോർമൂസിൽ ഇന്ത്യൻ കപ്പലടക്കം രണ്ട് കപ്പലുകളാക്രമിക്കപ്പെട്ടു. അമേരിക്കയുമായി ചേർന്ന് തെക്കൻ തീരം വഴി കപ്പലുകൾ കടത്തി വിടുന്നത് ഒമാൻ അവസാനിപ്പിച്ചെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടനുള്ള നടപടികൾ സീകരിച്ചെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫ് വ്യക്തമാക്കി.

മേഖലയിൽ ഒന്നിച്ച് സുരക്ഷ ഒരുക്കാമെന്നും യോജിച്ച് നിൽക്കണമെന്നുമാണ് അയൽ രാജ്യങ്ങളോട് ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം. ടെഹ്റാനിൽ തുടങ്ങിയ ഇസ്ലാമിക ഐക്യ സമ്മേളനത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം. അതേസമയം, തകർക്കപ്പെട്ട ആണവ സംവിധാനങ്ങൾ ഇറാൻ പുനർ നിർമ്മിക്കുന്നതായി തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു.