മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പിന്നാലെ ശേഷിച്ച ഏക സഹായ വിതരണ കേന്ദ്രവും പൂട്ടിയത് ഗാസയിലെ പ്രതിസന്ധി കൂട്ടുമെന്നുറപ്പാണ്

ഗാസ: സംഘർഷങ്ങളും വെടിവെപ്പും കാരണം വിവാദത്തിലായ ഗാസയിലെ പുതിയ സഹായ വിതരണ കേന്ദ്രവും തൽക്കാലത്തേക്ക് അടച്ചു. യു എൻ ഏജൻസികളെ മറികടന്ന് ഇസ്രയേൽ - അമേരിക്കൻ സംയുക്ത സഹകരണത്തിൽ തുടങ്ങിയ കേന്ദ്രമാണ് പൂട്ടിയത്. ഉണ്ടായിരുന്ന ഏക കേന്ദ്രവും പൂട്ടിയതോടെ ഉപരോധത്തിൽ വലയുന്ന ഗാസയിൽ സ്ഥിതിഗതികൾ വഷളാക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാനുഷിക സഹായം ഹമാസ് തട്ടിയെടുക്കാതിരിക്കാൻ എന്നുകാട്ടി യു എൻ ഏജൻസികളെ മറികടന്നു തുടങ്ങിയ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രം തുടങ്ങിയത് മുതൽ ഇതുവരെ ശരിയായി പ്രവർത്തിച്ചിട്ടില്ല. വിവാദങ്ങൾക്കിടെ തുറന്ന ഈ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണ സാമഗ്രികൾ തികയാതെ ജനം കേന്ദ്രത്തിലേക്ക് ഇരച്ചു കയറുകയും വെടിവെപ്പുണ്ടാവുകയും ചെയ്തിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 27 പേരാണ് മരിച്ചത്. ഹമാസും ഇസ്രയേലും ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സൈനിക നടപടികൾ നടക്കുന്ന മേഖലയെന്ന് കാട്ടിയാണ് തൽക്കാലത്തേക്കുള്ള അടയ്ക്കാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ തീർത്ത് വൈകാതെ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പിന്നാലെ ശേഷിച്ച ഏക സഹായ വിതരണ കേന്ദ്രവും പൂട്ടിയത് പ്രതിസന്ധി കൂട്ടുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം