ഗാസ വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം, കടന്നുവരുന്നവർ തിരികെ വീട്ടിൽ പോകുന്നത് കറുത്ത ബാഗുകളിലാകുമെന്ന് ഹമാസ്
ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി

ടെൽ അവീവ്: പലസ്തീൻ പ്രദേശത്ത് രക്തച്ചൊരിച്ചിൽ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വെടിനിർത്തൽ സമ്മർദ്ദങ്ങൾ തള്ളി ഇസ്രായേൽ. തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേൽ സൈനികർ പൂർത്തിയാക്കി. വെടിനിർത്തൽ സാധ്യതകൾ നിലവിൽ പരിഗണനയിലില്ലെന്നും ഹഗാരി പറഞ്ഞു
എന്നാൽ, ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയിൽ പ്രവേശിക്കുന്ന ഇസ്രായേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടർന്നു.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണത്തിൽ 3,826 കുട്ടികൾ ഉൾപ്പെടെ 9,227 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം