കൊവിഡ് ഭീതി: ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി; മരണം 463 ആയി
രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നുവരെയാണ് അവധികളും വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇറ്റലി: കൊവിഡ്19 പടരുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ. രാജ്യത്ത് പൊതുപരിപാടികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. യാത്രാ നിരോധനവും പ്രഖ്യാപിച്ചു. തിങ്കളാഴ്ച മരണം 463 ആയി ഉയർന്നതോടെയാണ് ഇറ്റലി കർശന നടപടികൾ സ്വീകരിച്ചത്.
ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ചത് ഇറ്റലിയിലാണ്. 9000 ലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗ വ്യാപനമുണ്ടായി. രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നുവരെയാണ് അവധികളും വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇറ്റലിയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ചത്തേക്ക് സ്വയം ഐസൊലേഷന് തയ്യാറാകണമെന്ന് ബ്രിട്ടൺ കർശന നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടണിൽ കൊവിഡ് 19 മരണം അഞ്ചായി ഉയർന്നു. ഈജിപ്തും യാത്രാ വിലക്ക് ഏർപ്പെടുത്തി. ചൈനയിൽ രോഗം ബാധിച്ചവരിൽ 70 ശതമാനം പേർ സുഖം പ്രാപിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.ഓസ്ട്രേലിയയിൽ എട്ട് പുതിയ കൊവിഡ്19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.