ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തലുണ്ടായാൽ, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ സൈന്യത്തെ അയക്കുന്നത് ജപ്പാൻ പരിഗണിക്കുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ജപ്പാന്, കപ്പൽ ഗതാഗതം സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്.

ടോക്കിയോ: ഇറാൻ-അമേരിക്ക ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി സൈന്യത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് ജപ്പാൻ. ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയാണ് ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇതൊരു സാദ്ധ്യത മാത്രമാണെങ്കിലും, യുദ്ധം അവസാനിച്ച ശേഷം കപ്പൽ ഗതാഗതത്തിന് മൈനുകൾ ഭീഷണിയാകുകയാണെങ്കിൽ അന്താരാഷ്ട്ര സുരക്ഷ മുൻനിർത്തി സൈനിക ഇടപെടൽ വേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ജപ്പാന്റെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനത്തിലധികവും മിഡിൽ ഈസ്റ്റിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. 2022ൽ റഷ്യ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ജപ്പാൻ നേരത്തെ കുറച്ചിരുന്നു. ഇതിന് ശേഷം മിഡിൽ ഈസ്റ്റിനെയാണ് എണ്ണയ്ക്ക് വേണ്ടി ജപ്പാൻ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ജപ്പാനിൽ ഇന്ധനവില കുതിച്ചുയരുകയാണ്.

സാധാരണഗതിയിൽ 254 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ജപ്പാന്റെ പക്കലുണ്ടെങ്കിലും, വിപണിയിലെ വിലക്കയറ്റം തടയുന്നതിനും വിതരണം സുഗമമാക്കുന്നതിനുമായി കരുതൽ ശേഖരത്തിൽ നിന്നും എണ്ണ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി ജപ്പാൻ സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.