പത്ത് മിനിറ്റിൽ താഴെ സമയം മാത്രമാണ് 36,000 അടി ഉയരത്തില്‍ നിന്ന് 4,250 അടിയിലേക്ക് എത്താന്‍ വേണ്ടി വന്നത്. 

ന്യൂയോര്‍ക്ക്: കാര്‍ഗോ ഏരിയയില്‍ പുകയോ തീയോ ഉണ്ടായെന്ന സംശയത്തെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ഡിയാഗോക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

സ്മോക്ക് അലാറത്തെ തുടര്‍ന്നാണ് വിമാനം ഉടനടി എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 36,000 അടി ഉയരത്തില്‍ നിന്ന് 10 മിനിറ്റില്‍ താഴെ സമയമെടുത്താണ് 4,250 അടിയിലേക്ക് എത്തിയത്. പിന്നീട് കാന്‍സാസിലെ സലിന റീജയണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ലാന്‍ഡ് ചെയ്തതിന് 90 മിനിറ്റോളം കഴിഞ്ഞാണ് പൈലറ്റ് യാത്രക്കാരോട് സംസാരിച്ചതെന്നും വിമാനത്തില്‍ നിന്ന് പുകയോ തീയോ ഉയര്‍ന്നതായി അറിയില്ലെന്നുമാണ് ഒരു യാത്രക്കാരന്‍ പറഞ്ഞത്. കാര്‍ഗോ ഏരിയയിലെ പുക ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള സെന്‍സര്‍ അലര്‍ട്ടിന് ശേഷമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. കാര്‍ഗോ ബേയില്‍ പുകയുണ്ടെന്നാണ് സെന്‍സര്‍ അലര്‍ട്ട് ചെയ്തതെന്ന് പൈലറ്റ് പറഞ്ഞതായി യാത്രക്കാരന്‍ വെളിപ്പെടുത്തി. 

എന്നാല്‍ തീ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്ല. ലാന്‍ഡ് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സെന്‍സര്‍ അലര്‍ട്ടിന്‍റെ കാരണം വ്യക്തമായിട്ടില്ല. വിമാനം ബോസ്റ്റണില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം