ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് ഉൾപ്പെടെ 37 വയസ് മുതൽ 77 വയസ് വരെയുള്ള 20 പ്രഗൽഭർ ഇത് വരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു.

വാഷിങ്ടൺ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ജോയ് ബീഡൻ 2020ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയുടെ വൈസ് പ്രസിഡന്‍റായിരുന്ന ജോയ് ബീഡൻ അമേരിക്കയിൽ ജനാധിപത്യമുൾപ്പെടെ എല്ലാം അപകടാവസ്ഥയിലാണെന്ന് വീഡിയോ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അത് കൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഡെമോക്രാറ്റുകളിൽ നിന്ന് സ്ഥാനാർഥി മോഹവുമായി നടക്കുന്ന 20 പേരിൽ ഏറ്റവും സാധ്യത ബൈഡനാണ്. ജയം എന്നതിൽ കുറഞ്ഞ ഒരു സാധ്യതയും ഡെമോക്രാറ്റുകൾ മുന്നിൽ കാണുന്നില്ല. ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് ഉൾപ്പെടെ 37 വയസ് മുതൽ 77 വയസ് വരെയുള്ള 20 പ്രഗൽഭർ ഇത് വരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്‍റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റ് കുടിയേറ്റ നയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെയാണ് കമല ശ്രദ്ധിക്കപ്പെടുന്നത്. സെനറ്ററാകുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നു. 

ഭരണതലത്തിലെ ട്രംപിന്‍റെ പല നിയമനങ്ങളേയും കമല ഹാരിസ് ശക്തമായി ചോദ്യം ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്‍സിന്‍റ് രൂക്ഷ വിമര്‍ശകയുമായിരുന്നു. യുഎസ് സെനറ്റിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയായിരുന്നു കമലാ ഹാരിസ്. അമേരിക്കയിലെ മധ്യവര്‍ഗക്കാരുടെ വര്‍ധിച്ചുവരുന്ന നികുതി ഭാരവും ജീവിതച്ചെലവുമാണ് കമലയുടെ പ്രധാന പ്രചാരണായുധം.

ജോയ് ബീഡൻ, കമല ഹാരിസ്, കോറി ബുക്കർ, പീറ്റർ ബ്യുട്ടിഗെയ്ഗ്, ജൂലിയൻ കാസ്ട്രോ, ജോൺ ഡെൽനെ, തുൾസി ഗബ്ബാർഡ്, കിർസ്റ്റൻ ഗില്ലി ബ്രാന്‍റ്, ജോൺ ഹിക്കെൻലൂപ്പർ, ജെയ് ഇൻസ്ലീ, എമി ക്ലൌബുച്ചർ, വെയ്ൻ മെസ്സാം, സെത്ത് മൌൾട്ടൻ, ബെറ്റോ റൌർക്കെ, ടിം റയാൻ, ബേർണി സാന്‍റേഴ്സ്, എറിക് സ്വാൽവെൽ, എലിസബത്ത് വാരൻ, മരിയാന വില്ലിംസൺ, ആൻഡ്രൂ യാങ് എന്നിവരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച 20 പേർ.